പിണറായിക്കെതിരെ ആര്?; ധര്‍മ്മടത്ത് സസ്‌പെന്‍സ് ഇന്നവസാനിക്കും

By Web TeamFirst Published Mar 18, 2021, 7:14 AM IST
Highlights

നേമത്തെപ്പോലെ ധര്‍മ്മടത്തും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മ്മടത്ത് കെ സുധാകരന്‍ മത്സരിക്കണം എന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്.
 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. നേമത്തെപ്പോലെ ധര്‍മ്മടത്തും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മ്മടത്ത് കെ സുധാകരന്‍ മത്സരിക്കണം എന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്. സുധാകരനുമായി എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനം ആയില്ല.

ആരെയും നിര്‍ബന്ധിക്കില്ലെന്നും സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനത്തിലെത്തണം എന്നുമാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. നേരത്തെ പരിഗണനയിലുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. പ്രഖ്യാപനം ഉണ്ടായാല്‍ ഇന്നുതന്നെ രഘുനാഥ് പത്രിക നല്‍കും.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദ്ദേശ പ്രതിക നല്‍കും

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദ്ദേശ പ്രതിക നല്‍കും. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെയാണ് കലക്ടറേറ്റിലെത്തിയാണ് പത്രിക നല്‍കുക. വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നീതി നടപ്പാത്തതില്‍ പ്രതിഷേധമായാണ് മുഖ്യമന്ത്രിക്കെതിരായ പോരാട്ടം. സംസ്ഥാനമൊട്ടാകെ തലമുണ്ഡനം ചെയ്ത് നീതി യാത്ര നടത്തിയിട്ടും മുഖ്യമന്ത്രി പ്രശ്‌ന പരിഹാരം ഉണ്ടാക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. വാളയാര്‍ നീതി സമര സമിതിയാണ് ധര്‍മ്മടത്ത് പ്രചാരണം നടത്തുക

ഇരിക്കൂരില്‍ സജീവ് ജോസഫ് തന്നെ

ഇരിക്കൂറില്‍ എ ഐ ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കെ സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. രാവിലെ 11 മണിക്ക് പ്രകടനമായെത്തിയാണ് പത്രിക നല്‍കുക. സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്ന എ വിഭാഗം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും. അതേസമയം ഇരിക്കൂറിലെ പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടി നാളെ കണ്ണൂരെത്തുന്നുണ്ട്.
 

click me!