രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധന തുടങ്ങി

By Web TeamFirst Published Apr 10, 2021, 1:39 PM IST
Highlights

സ്ഥാനാര്‍ഥികള്‍, ഇവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന പ്രവര്‍ത്തകര്‍ , തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണിപ്പോൾ കൊവിഡ് പരിശോധന . 

തിരുവനന്തപുരം: രാഷ്ട്രീയ പ്രവര്‍ത്തകരും അണികൾ അടക്കമുള്ളവരിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരിലും കൊവിഡ് പരിശോധ തുടങ്ങി  . 45 വയസിന് മുകളില്‍ പ്രായമുള്ളവരിലെ വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാൻ വാര്‍ഡുകൾ കേന്ദ്രീകരിച്ചുള്ള മാസ് വാക്സിനേഷൻ ക്യാംപുകളും സജ്ജമാക്കുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് ബാധിതരരുടെ എണ്ണം വീണ്ടും കൂടുന്നതിനിടെ പ്രതീക്ഷിച്ച തരത്തില്‍ കൊവിഡ് വാക്സിനേഷൻ മുന്നേറാത്തതിൽ കേരളത്തിന് ആശങ്കയുണ്ട്. 

സ്ഥാനാര്‍ഥികള്‍, ഇവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന പ്രവര്‍ത്തകര്‍ , തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണിപ്പോൾ കൊവിഡ് പരിശോധന . പരിശോധനയുമായി സഹകരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുമുണ്ട് . ഇവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും രോഗ ബാധ സംശയിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ രോഗ ബാധിതരുടെ എണ്ണം ഉയരും. 

രണ്ടാം തരംഗത്തില്‍ രോഗ വ്യാപന തീവ്രത കൂടുതലായതിനാല്‍ പരമാവധി വേഗത്തില്‍ പരിശോധന നടത്തി നിരീക്ഷണം ഉറപ്പിക്കാനാണ് ലക്ഷ്യം . രോഗബാധിതരുമായി സന്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക ഈ ഘട്ടത്തില്‍ പ്രായോഗികമല്ല . അതുകൊണ്ട് സ്വയം കരുതലെടുക്കണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. പരിശോധന കൂട്ടുന്നതിനൊപ്പം വാക്സിനേഷൻ കൂട്ടാനും ആരോഗ്യവകുപ്പ് തീവ്ര പരിശ്രമത്തിലാണ് . എന്നാല്‍ വാക്സിനേഷനോട് ജനം അത്ര കണ്ട് സഹകരിക്കുന്നില്ല . 

ദിനംപ്രതി രണ്ടരലക്ഷം പേര്‍ക്ക് വാക്സീൻ നൽകാനായിരുന്നു ലക്ഷ്യമെങ്കിലും ലക്ഷം തികയ്ക്കാൻ പോലും നിലവിൽ കഴിയുന്നില്ല . വാക്സിൻ്റെ ഗുണം, വാക്സീനെടുത്താലും രോഗം വരുന്ന സാഹചര്യം , വാക്സിനോടുള്ള പേടി ഇക്കാര്യങ്ങളിലെല്ലാം ജനത്തെ ബോധവത്കരിക്കാൻ സര്‍ക്കാരിനിതു വരെ കഴിഞ്ഞിട്ടില്ല. വാക്സിനേഷൻ തുടങ്ങി മൂന്ന്മാസം പൂര്‍ത്തിയാക്കുന്ന ഈ സമയത്ത് കേരളത്തില്‍ ഇതുവരെ വാക്സീൻ സ്വീകരിച്ചത് 45 ലക്ഷം പേര്‍ മാത്രമാണ്. 

click me!