മുന്‍ കാലിക്കറ്റ് വിസി ഡോ. അബ്ദുള്‍ സലാം തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി

By Web TeamFirst Published Mar 14, 2021, 3:27 PM IST
Highlights

യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്.

ദില്ലി: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്. പിന്നീട് 2019 ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുന്നത്. അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായ കാലത്ത് വിദ്യാര്‍ത്ഥി, അധ്യാപക സര്‍വീസ് സംഘടനകള്‍ വിസിക്കെതിരെ വിവിധ വിഷയങ്ങളില്‍ സമരം ചെയ്തിരുന്നു.

കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും.അതേസമയം 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് ഇന്ന് ദില്ലിയിൽ നിന്നും പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കോഴിക്കോട് നോർത്തിൽ എം.ടി.രമേശും തിരുവനന്തപുരം വട്ടിയൂർക്കാവിൽ വി.വി.രാജേഷും പ്രചാരണം തുടങ്ങിയിട്ടുണ്ട്. 

സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട് സീറ്റിൽ മത്സരിക്കും, കുമ്മനം രാജശേഖരൻ നേമത്തും, പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന നേതാവ് സി.കെ.പത്മനാഭൻ ധർമ്മടത്ത് മത്സരിക്കും. സുരേഷ് ഗോപി തൃശ്ശൂരിലും അൽഫോണ്സ കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കും. 

മാനന്തവാടിയിൽ മണിക്കുട്ടനാവും സ്ഥാനാര്ർത്ഥി. നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും ജേക്കബ് തോമസ്  ഇരിങ്ങാലക്കുടയിലും. കോഴിക്കോട് നോർത്തിൽ മുതിർന്ന നേതാവ് എം.ടി.രമേശാവും മത്സരിക്കുക. 

click me!