'ആരോപണം അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കുമോ'? ശോഭാ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കടകംപള്ളി

By Web TeamFirst Published Mar 27, 2021, 10:11 AM IST
Highlights

അരിയും തിന്ന് ആശരിച്ചിയെയും കടിച്ചു പട്ടിക്ക് മുറുമുറുപ്പ് എന്ന രീതിയാണ് ഇന്നലെ സംഭവിച്ചത്. ബിജെപിക്ക് അകത്തുള്ള പ്രശ്നങ്ങളെ ഞങ്ങടെ മുന്നണിയുടെ ചെലവിൽ തീർക്കാൻ നോക്കുകയാണെന്നും കടകംപള്ളി 

തിരുവനന്തപുരം: കഴക്കൂട്ടത്തെ തന്റെ എതിർ സ്ഥാനാർത്ഥി എൻഡിഎയുടെ ശോഭാ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി സ്ഥാനാർത്ഥി എല്ലാ സീമകളും ലംഘിക്കുകയാണെന്നും ഏപ്രിൽ 6 കഴിഞ്ഞ് കഴകൂട്ടത്ത് നിന്ന് പോകും മുമ്പ് ഇവിടം ഒരു കലാപ ഭൂമിയാക്കാനാണ് ശോഭാ സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും കടകംപള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

ശോഭാ സുരേന്ദ്രൻ വന്നതിന് ശേഷം നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് കഴക്കൂട്ടമാണ്. അവർ ജനിച്ചു വളർന്ന നാടല്ല. ഇവിടെ ദയനീയമായ പരാജയമാകും അവരെ കാത്തിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതിക്ക് താല്പര്യം ഇല്ലാതിരുന്ന സ്ഥാനാർഥിയായിരുന്നു ശോഭ സുരേന്ദ്രനെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിനും വലിയ താല്പര്യമില്ല. ഇന്നും നാളെയുമായി എത്തുന്ന ബിജെപിയുടെ ദേശീയ നേതാക്കൾ കഴക്കൂട്ടത്ത് വരുന്നുമില്ല. 

ചെമ്പഴന്തി അണിയൂരിലെ ബിജെപി-സിപിഎം സംഘർഷത്തിൽ ബിജെപിക്കാരാണ് സിപിഎം പ്രവർത്തകനെ മർദിച്ചതെന്നും കടകംപള്ളി പറഞ്ഞു. 
അണിയൂർ ബിജെപി ശക്തി കേന്ദ്രമാണ്. നൂറ് കണക്കിന് വാഹനങ്ങളിൽ വന്ന ശോഭ സുരേന്ദ്രന്റെ  പ്രചാരണം തടഞ്ഞുവെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ. അരിയും തിന്ന് ആശരിച്ചിയെയും കടിച്ചു പട്ടിക്ക് മുറുമുറുപ്പ് എന്ന രീതിയാണ് ഇന്നലെ സംഭവിച്ചത്. ബിജെപിക്ക് അകത്തുള്ള പ്രശ്നങ്ങളെ ഞങ്ങടെ മുന്നണിയുടെ ചെലവിൽ തീർക്കാൻ നോക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു.

click me!