കാട്ടായിക്കോണത്തെ സംഘര്‍ഷം; നിരവധി പേര്‍ കസ്റ്റഡിയില്‍, പൊലീസിനെതിരെ ആഞ്ഞടിച്ച് കടകംപള്ളി

By Web TeamFirst Published Apr 6, 2021, 5:29 PM IST
Highlights

സംഘര്‍ഷം വോട്ടിംഗ് സ്തംഭിപ്പിക്കാന്‍ വേണ്ടിയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. പൊലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്ന് കടകംപള്ളി ചോദിച്ചു. 

തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷം വോട്ടിംഗ് സ്തംഭിപ്പിക്കാന്‍ വേണ്ടിയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. പൊലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നും കടകംപള്ളി ചോദിച്ചു. രാജാവിനെക്കാള്‍ വലിയ രാജഭക്തി പൊലീസ് കാണിച്ചോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടായിക്കോണത്ത് രാവിലെ സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായാണ് വൈകുന്നേരവും സംഘർഷത്തിലേക്ക് നയിച്ചത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു. ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. വാഹനം മാറ്റാനുളള പൊലിസീന്റെ ശ്രമം സിപിഎം പ്രവർത്തകർ തടഞ്ഞു. മന്ത്രിയും കഴക്കൂട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദര്‍ശിച്ചു. അക്രമികളെ പിടികൂടാതെ പ്രദേശവാസികളെയാണ് പൊലീസ് കസ്റ്റഡിയെലെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. 

ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പരാതി നൽകിയിരുന്നു. രാവിലെ ബൂത്ത് ഏജന്റുമാരായ സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് ബിജെപി ആരോപിച്ചത്. തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. ബിജെപിയുടെ പ്രധാനനേതാക്കൾ സ്ഥലത്തേക്ക് എത്തിയിരുന്നു. കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തിയിരുന്നു. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തിയത്.

കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പരാതികൾ നൽകിയിട്ടുണ്ട്. കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. 

click me!