Latest Videos

കളമശേരി ലീഗ് സ്ഥാനാർത്ഥി തർക്കം ഒത്തുതീർപ്പിലേക്ക്, പാണക്കാട് തങ്ങളെ കണ്ട് നേതാക്കൾ, വിമത നീക്കം ഉപേക്ഷിച്ചു

By Web TeamFirst Published Mar 16, 2021, 12:57 PM IST
Highlights

പ്രവർത്തകരുടെ വികാരം മാനിക്കുന്നുവെന്നും തുടർന്ന് നേതൃത്യത്തിൻ്റെ ഭാഗത്തു നിന്നും അനുഭാവപൂർണമായ പരിഗണ ഉണ്ടാവുമെന്നുമുള്ള ഉറപ്പാണ് പാണക്കാട് നിന്ന് വിമതർക്ക് കിട്ടിയിട്ടുള്ളത്. 

കൊച്ചി: കളമശേരിയിലെ സ്ഥാനാർത്ഥിയെ ചൊല്ലി മുസ്ലീം ലീഗിലുണ്ടായ കലാപം ഒത്തുതീർപ്പിലേക്ക്. എറണാകുളം ജില്ലാ ഭാരവാഹികളും ടി എ അഹമ്മദ് കബീറും പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. മുസ്ലീം ലീഗ് പ്രവര്‍ത്തകരാരും വിമതരായി മത്സരിക്കില്ലെന്ന് ഇവർ നേതൃത്വത്തിന് ഉറപ്പു നൽകി. 

കളമശ്ശേരിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് എറണാകുളം ജില്ലാഭാരവാഹികള്‍ പരസ്യമായി രംഗത്ത് വന്നത്. മണ്ഡലത്തില്‍ വിമതനായി മത്സരിക്കുമെന്ന സൂചന ടി എ അഹമ്മദ് കബീറും നല്‍കി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് നേതാക്കള്‍ പാണക്കാടെത്തിയത്. ഹൈദരലി ശിഹാബ് തങ്ങളോട് പരാതികളും ആവശ്യവും പറ‍ഞ്ഞുവെന്നും പ്രശ്ന പരിഹാരമുടനുണ്ടാകുമെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം നേതാക്കള്‍ പറഞ്ഞു. 

പ്രവർത്തകരുടെ വികാരം മാനിക്കുന്നുവെന്നും തുടർന്ന് നേതൃത്യത്തിൻ്റെ ഭാഗത്തു നിന്നും അനുഭാവപൂർണമായ പരിഗണ ഉണ്ടാവുമെന്നുമുള്ള ഉറപ്പാണ് പാണക്കാട് നിന്ന് വിമതർക്ക് കിട്ടിയിട്ടുള്ളത്. 

അതേസമയം തർക്കം തുടരുന്നതിനിടെ പേരാമ്പ്രയിലെ പ്രാദേശിക മുസ്ലീം ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. പേരാമ്പ്രയിൽ നേരത്തെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഇബ്രാഹിം കുട്ടി ഹാജി തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി പ്രാദേശിക നേതാക്കളെ അനുനയിപ്പിക്കാനാണ് പാണക്കാടേക്ക് വിളിപ്പിച്ചതെന്നാണ് സൂചന.

click me!