വടക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് വിജയം പ്രവചിച്ച് പ്രീ പോൾ സർവേ; ന്യൂനപക്ഷത്തോട് കൂടുതൽ അടുത്തെന്നും ഫലം

By Web TeamFirst Published Feb 21, 2021, 8:21 PM IST
Highlights

പതിവുപോലെ വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിർത്തുമെന്നാണ് ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ കേരളത്തിൽ 60 മണ്ഡലമാണ് ഉള്ളത്. ഇവിടെ ജനം ആർക്ക് അനുകൂലമായി നിലപാടെടുക്കുമെന്നത് നിർണായകമാണ്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് മലപ്പുറമെങ്കിൽ കാസർകോട് മുതൽ കോഴിക്കോട് വരെ ഇടതുമുന്നണിക്കുള്ള മേൽക്കൈ നിലനിർത്താനാവുമോയെന്ന ചോദ്യത്തിന്റെ ഉത്തരമാണ് തേടിയത്. 2016 ൽ 37 സീറ്റാണ് ഇടതുമുന്നണിക്ക് കിട്ടിയത്. 23 ഇടത്തിലേക്ക് യുഡിഎഫ് ഒതുങ്ങി. 2020 ജൂണിൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സർവേ ഫലത്തിൽ 40-42 സീറ്റുകളായിരുന്നു എൽഡിഎഫിന് പ്രവചിച്ചത്. 16 മുതൽ 18 സീറ്റ് വരെ യുഡിഎഫിന് പ്രവചിക്കപ്പെട്ടു.

പതിവുപോലെ വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിർത്തുമെന്നാണ് ഇക്കുറിയുള്ള ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതൽ 26 വരെ സീറ്റാണ് ലഭിക്കുക. എൻഡിഎ 17 സീറ്റ് വരെ നേടാം. രണ്ട് മുതൽ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും പ്രീ പോൾ സർവേ പ്രവചിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുസ്ലിം വിഭാഗം കാര്യമായി പിന്തുണച്ചു. നിയമസഭയിലും അങ്ങനെ തന്നെ ആയിരിക്കുമോയെന്ന ചോദ്യത്തിന് അതെയെന്ന് 30 ശതമാനം പേരും ആയിരിക്കില്ലെന്ന് 48 ശതമാനം പ്രതികരിച്ചു. പറയാൻ കഴിയില്ലെന്ന് 22 ശതമാനം പേർ പ്രതികരിച്ചു. എൽഡിഎഫും സിപിഎമ്മും മുസ്ലിം വിഭാഗത്തോട് അടുത്തുവെന്ന് 51 ശതമാനം മുസ്ലിം വോട്ടർമാർ വിശ്വസിക്കുന്നു. 34 ശതമാനം ഇല്ലെന്ന് വിശ്വസിക്കുന്നു. 15 ശതമാനം പേർക്ക് ഇതേക്കുറിച്ച് അറിയില്ല.

കേന്ദ്രസർക്കാരിനെയും ബിജെപിയെയും എതിർക്കുന്നതിൽ കൂടുതൽ ആശ്രയിക്കാവുന്നത് യുഡിഎഫിനെയാണെന്ന് 34 ശതമാനം പേർ വിശ്വസിക്കുന്നു. 44 ശതമാനം പേർ എൽഡിഎഫിനെ ആശ്രയിക്കുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരാണ്. 22 ശതമാനം പേർക്ക് അക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമില്ല. വെൽഫയർ പാർട്ടി യുഡിഎഫുമായി അടുക്കുന്നത് മുസ്ലിം വിഭാഗത്തെ മുന്നണിയുമായി അടുപ്പിക്കുമെന്ന് 31 ശതമാനം പേർ കരുതുന്നു. ഇല്ലെന്ന് 28 ശതമാനം പേരും വിശ്വസിക്കുന്നു. 41 ശതമാനം പേർ പറയാൻ കഴിയില്ലെന്ന അഭിപ്രായക്കാരാണ്.

മുസ്ലിം ലീഗിന് മുഖ്യമന്ത്രി പദം ലഭിക്കേണ്ടതുണ്ടെന്ന് 40 ശതമാനം പേർ വിശ്വസിക്കുന്നു. 20 ശതമാനം പേർ ഇല്ലെന്ന് പറഞ്ഞപ്പോൾ, 40 ശതമാനം പേർക്ക് വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നില്ല. യുഡിഎഫിൽ ആധിപത്യം മുസ്ലിം ലീഗിനാണെന്നും ഭരണം കിട്ടിയാൽ ലീഗ് കൂടുതൽ അധികാരം ആവശ്യപ്പെടുമെന്നും 41 ശതമാനം പേർ വിശ്വസിക്കുന്നു. 31 ശതമാനം പേർ ഇല്ലെന്നും 28 ശതമാനം പേർ പറയാൻ കഴിയില്ലെന്ന അഭിപ്രായക്കാരുമാണ്.

സർവേയിൽ പങ്കെടുത്ത മുസ്ലിം സമുദായക്കാരായ 72 ശതമാനം പേരും അവരുടെ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്രസർക്കാരിനോ സ്വാധീനം ചെലുത്താനാവില്ലെന്നാണ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും സ്വാധീനിക്കുമെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ നാല് ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായം ഉണ്ടായിരുന്നില്ല.

click me!