'വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ല'; സർവേകള്‍ പണം കൊടുത്ത് ഉണ്ടാക്കിയതെന്നും രാഹുൽ

By Web TeamFirst Published Apr 4, 2021, 10:11 AM IST
Highlights

ജോയ്സ് ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇങ്ങനെയുള്ള ആളുകളോട് പ്രതികരിക്കാൻ എനിക്കറിയില്ല. ഇടതിന് തുടർ ഭരണം കിട്ടുമെന്ന സർവേകൾ പണം കൊടുത്ത് ഉണ്ടാക്കിയതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

കണ്ണൂര്‍: വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ലെന്ന് രാഹുൽ ഗാന്ധി. യുവാക്കളെ പരിഗണിച്ചപ്പോൾ വനിതകളുടെ കാര്യത്തിൽ പാളിപ്പോയിയെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. ജോയ്സ് ജോർജിന്റെ സ്ത്രീ വിരുദ്ധ പരാമർശം അപമാനകരമാണ്. ജോയ്സ് ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇങ്ങനെയുള്ള ആളുകളോട് പ്രതികരിക്കാൻ എനിക്കറിയില്ല. ഇടതിന് തുടർ ഭരണം കിട്ടുമെന്ന സർവേകൾ പണം കൊടുത്ത് ഉണ്ടാക്കിയതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

സ്വർണ്ണക്കടത്ത് അന്വേഷണ സംഘത്തിനെതിരെയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണ രീതിയിൽ വിശ്വാസം ഇല്ല. കേരളത്തിൽ സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് ഏജൻസികൾക്ക്. ആരോപണങ്ങളിലെ സത്യം തെളിയിക്കാൻ തയ്യാറാകണം. ഓരോ സംസ്ഥാനങ്ങളിലും ഏജൻസി ഓരോ നിലപാട് എടുക്കുന്നു. നിക്ഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ലെന്നതാണ് പ്രശ്നമെന്ന് രാഹുൽ ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞു.

ഇക്കുറി കേരളം യുഡിഎഫ് തൂത്തുവാരും. കേരളത്തിലെ തൊഴിലില്ലായ്മയ്ക്കുള്ള മരുന്നാണ് ന്യായ് പദ്ധതി. ന്യായ് നടപ്പാക്കാനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയെ എതിർക്കാൻ സിപിഎമ്മിനാകില്ല. സിപിഎം മുക്ത ഭാരതം എന്ന് മോദി ഒരിക്കലും പറയാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസാണ് ആർഎസ്എസിനെ ഫലപ്രദമായി നേരിടുന്നത്. കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാൻ ബിജെപിക്ക് ആകില്ല. അഞ്ച് കൊല്ലത്തെ അഴിമതിക്കും ദുർഭരണത്തിലും പിണറായി മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ബംഗാളിലെ നിലപാട് തെരഞ്ഞെടുപ്പിന് ശേഷമെന്നും രാഹുൽ പ്രതികരിച്ചു. ബിജെപിയെ മാറ്റിനിർത്താൻ തൃണമൂലിനെ പിന്തുണക്കണോ എന്നത് തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!