'മുരളി ശ്രദ്ധിക്കണം, 2016-ൽ നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തി', തുറന്നടിച്ച് സുരേന്ദ്രൻ പിള്ള

By Web TeamFirst Published Mar 21, 2021, 11:08 AM IST
Highlights

ബിജെപിയെ നേരിടാൻ കോൺഗ്രസെന്ന മുദ്രാവാക്യവുമായാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റ് മുന്നണികൾക്കിടയിൽ ഭിന്നിച്ചുപോയ വോട്ടുകൾ തിരിച്ചെത്തിച്ചാലേ കോൺഗ്രസിന് ജയിക്കാനാകൂ. സിപിഎം - ബിജെപി ധാരണയെന്ന ആരോപണവുമായി ബാലശങ്കർ രംഗത്തെത്തിയത് ചില്ലറ രാഷ്ട്രീയ കോലാഹലമല്ല ഉയർത്തിവിട്ടത്. അത് ആയുധമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട കോൺഗ്രസിന് ഓർക്കാപ്പുറത്തെ തിരിച്ചടിയാണ് സുരേന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം: നേമത്ത് 2016-ൽ കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ള. കോൺഗ്രസിന്‍റെ സംസ്ഥാനതല നേതാക്കളാണ് വോട്ട് കച്ചവടം നടത്തിയത്. കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ അന്ന് അഞ്ച് ഭാരവാഹികൾക്ക് എതിരെ നടപടി ശുപാർശ ചെയ്തിരുന്നു. പിന്നീട് അതിൽ ഒരു നടപടിയും ഉണ്ടായില്ല. ഘടകകക്ഷികൾക്ക് സീറ്റ് കൊടുത്ത് വോട്ട് കച്ചവടം നടത്തി വ‌ഞ്ചിക്കുകയാണ് കോൺഗ്രസിന്‍റെ പതിവെന്നും വി സുരേന്ദ്രൻ പിള്ള ആരോപിച്ചു. 

ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. നിലവിൽ എൽജെഡി ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രൻപിള്ള. 2016-ൽ ജെഡിയുവിന്‍റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥിയായ വി സുരേന്ദ്രൻപിള്ള മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. അന്ന് ദുർബലനായ സ്ഥാനാർത്ഥിയായിരുന്നു സുരേന്ദ്രൻപിള്ളയെന്ന ആരോപണത്തിന് രൂക്ഷമായ ഭാഷയിലാണ് മറുപടി. 

''തൊട്ടടുത്ത മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു ഞാൻ (തിരുവനന്തപുരം വെസ്റ്റ് -2006). നേരത്തെ പുനലുരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചിട്ടുണ്ട്. ഞാനൊരു ദുർബലനായ സ്ഥാനാർത്ഥിയാവുന്നതെങ്ങനെ?'', സുരേന്ദ്രൻപിള്ള ചോദിക്കുന്നു. 

''ചിലർക്ക് ജയിക്കാൻ ചിലരെ കുരുതി കൊടുക്കണം. കെ മുരളീധരനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്. കണ്ണടച്ച് മുന്നോട്ടുപോകരുത്. ശ്രദ്ധ വേണം'', എന്ന് പറയുന്നു സുരേന്ദ്രൻ പിള്ള. 

ബിജെപിയെ നേരിടാൻ കോൺഗ്രസെന്ന മുദ്രാവാക്യവുമായാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റ് മുന്നണികൾക്കിടയിൽ ഭിന്നിച്ചുപോയ വോട്ടുകൾ തിരിച്ചെത്തിച്ചാലേ കോൺഗ്രസിന് ജയിക്കാനാകൂ. സിപിഎം - ബിജെപി ധാരണയെന്ന ആരോപണവുമായി ബാലശങ്കർ രംഗത്തെത്തിയത് ചില്ലറ രാഷ്ട്രീയ കോലാഹലമല്ല ഉയർത്തിവിട്ടത്. അത് ആയുധമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട കോൺഗ്രസിന് ഓർക്കാപ്പുറത്തെ തിരിച്ചടിയാണ് സുരേന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ.

click me!