'ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇടത് മുന്നണിക്ക് ചെയ്തേനെ', നൂറിലധികം സീറ്റിൽ തുടര്‍ഭരണം ഉറപ്പ്: കോടിയേരി

By Web TeamFirst Published Apr 6, 2021, 10:06 AM IST
Highlights

'എല്ലാ മത വിശ്വാസികളും സുരക്ഷിതത്വം ഉറപ്പ് വരുത്തിയത് ഇടതുപക്ഷ സർക്കാരാണ്. ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇത്തവണ എല്ലാവോട്ടും ഇടത് പക്ഷത്തിനാകുമായിരുന്നു'

കണ്ണൂർ: നൂറിലധികം സീറ്റുകളുടെ ചരിത്രവിജയം സ്വന്തമാക്കി ഇടത് പക്ഷം തുടർഭരണം നേടുമെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇത്തവണ ചരിത്രവിജയമാണ് ഇടത് മുന്നണിക്ക് ലഭിക്കുക. എല്ലാ ജില്ലകളിലും എൽഡിഎഫിന് അനുകൂലമായ മാറ്റമാണ് കാണുന്നതെന്നും മുൻ കാലങ്ങളിൽ ഇടതിനോട് അനൂകൂല നിലപാട് പ്രകടിപ്പിക്കാത്തിടങ്ങളും ഇത്തവണ ഇടതിനൊപ്പമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. 

'എല്ലാ മത വിശ്വാസികളും സുരക്ഷിതത്വം ഉറപ്പ് വരുത്തിയത് ഇടതുപക്ഷ സർക്കാരാണ്. ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇത്തവണ എല്ലാവോട്ടും ഇടത് പക്ഷത്തിനാകുമായിരുന്നു. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസനം നടത്തി. വിശ്വാസികൾ കൂട്ടത്തോടെ ഇടത് പക്ഷത്തിന് വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ബിജെപിയുമായോ ജമാഅത്ത് ഇസ്ലാമിയുമായോ ഇടത് പക്ഷത്തിന് ധാരണയോ നീക്കുപോക്കോ ഇല്ല'. വർഗീയ ശക്തികൾക്ക് എതിരെ മതനിരപേക്ഷ ശക്തിയാണ് ഇടതുപക്ഷമെന്നും കോടിയേരി കൂട്ടിച്ചേ‍ത്തു. 

അയ്യപ്പകോപം ഉണ്ടാകുമെന്നത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആഗ്രഹം മാത്രമാണ്. ശബരിമല തീർത്ഥാടകർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാൽ ഇടതിനൊപ്പമാകും. കരുണാകരനെ ലീഡർ എന്ന് വിളിച്ചത് പോലെയാണ് മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത്. ജനങ്ങൾ ആദരവോടെ വിളിക്കുന്ന പേരാണ് ക്യാപ്റ്റനെന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിച്ചു. 

click me!