പി ജെ ജോസഫിന് രണ്ടിലയില്ല, ഹർജി തള്ളി സുപ്രീംകോടതി, ചിഹ്നം ജോസിന് തന്നെ

By Web TeamFirst Published Mar 15, 2021, 12:16 PM IST
Highlights

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. 

ദില്ലി: കേരളാ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നൽകിയതിനെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചിഹ്നം ജോസിന് നൽകണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്ന ജോസഫിന്‍റെ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും സുപ്രീം കോടതിയിൽ ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. 

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഹൈക്കോടതി സിംഗിൾ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. 

ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തി. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു. ഇതോടെ ഈ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിലാകും പി ജെ ജോസഫ് വിഭാഗം മത്സരിക്കുകയെന്നത് ഉറപ്പായി. 

click me!