മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ; മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെയും നാളെ പ്രഖ്യാപിക്കും

By Web TeamFirst Published Mar 11, 2021, 3:57 PM IST
Highlights

എം കെ മുനീർ കൊടുവള്ളിയിലേക്ക് മാറിയേക്കും. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തന്നെ മത്സരിക്കും. കെപി മജീദോ പിവി അബ്ദുൾ വഹാബോ രാജ്യസഭയിലേക്ക് മൽസരിക്കും ലോക്സഭയിലേക്ക് അബ്ദുസമദ് സമദാനിയാകും സ്ഥാനാർത്ഥി.

മലപ്പുറം: മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റിയതെന്നാണ് വിശദീകരണം. നിയമസഭാ സ്ഥാനാർത്ഥികൾക്കൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെയും നാളെ പ്രഖ്യാപിക്കും. 

എം കെ മുനീർ കൊടുവള്ളിയിലേക്ക് മാറിയേക്കും. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തന്നെ മത്സരിക്കും. കെപി മജീദോ പിവി അബ്ദുൾ വഹാബോ രാജ്യസഭയിലേക്ക് മൽസരിക്കും ലോക്സഭയിലേക്ക് അബ്ദുസമദ് സമദാനിയാകും സ്ഥാനാർത്ഥി.

എം കെ മുനീർ കൊടുവള്ളിയിലേക്ക് മാറിയാൽ കോഴിക്കോട് സൗത്തിൽ നജീബ് കാന്തപുരമായിരിക്കും മത്സരിക്കുക. പി കെ ഫിറോസിനെ പെരിന്തൽമണ്ണയിലോ താനൂരിലോ മൽസരിപ്പിക്കും. കെ എം ഷാജിയെ അഴീക്കോടിനൊപ്പം കളമശ്ശേരിയിലേക്കും പരിഗണിക്കുന്നണ്ട്.

കെപിഎ മജീദ് രാജ്യസഭയിലേക്കാണെങ്കിൽ പി വി അബ്ദുൾ വഹാബ് മഞ്ചേരിയിൽ മൽസരിക്കും. മറിച്ചാകാനും സാധ്യതയുണ്ട്. 
കാസർക്കോട് എൻ എ നെല്ലിക്കുന്നടക്കം ഒന്നിലേറെ പേർ പരിഗണനയിലുണ്ട്. എൻ ഷംസുദ്ദീൻ തിരൂരിലേക്ക് മാറിയാൽ മണ്ണാർക്കാട്ട് എം എ സമദിനെ പരിഗണിക്കും.

മഞ്ഞളാം കുഴി അലിയെ മങ്കടയിലേക്ക് മാറ്റാനും ആലോചനയുണ്ട്. മഞ്ചേശ്വരത്ത് എകെഎം അഷറഫിനാണ് മുഖ്യ പരിഗണന. മലപ്പുറത്തേക്ക് യു എ ലത്തീഫിനെ പരിഗണിക്കുന്നുണ്ട്. തിരുമ്പാടിയിലേക്ക് സി കെ കാസിമും സി പി ചെറിയമുഹമ്മദുമാണ് പരിഗണനയിൽ. നാല് യൂത്ത് ലീഗ് നേതാക്കൾ പട്ടികയിലുണ്ട്. എറനാട് , കൊണ്ടോട്ടി, കോട്ടക്കൽ, വള്ളിക്കുന്ന് കുറ്റ്യാടി എംഎൽഎമാർ തുടരും.

പാലാരിവട്ടം അഴിമതിയിൽ അന്വേഷണം നേരിടുന്ന സിറ്റിംഗ് എംഎൽഎ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ ഇത്തവണ മത്സരിപ്പിക്കുന്നതിനോട് യുഡിഎഫ് മുന്നണിയിൽ വലിയ താൽപ്പര്യം ഇല്ല. ഇബ്രാഹിം കുഞ്ഞിനെ മാറ്റുകയാണെങ്കിൽ പകരം പരിഗണിക്കുന്നവരിൽ പ്രധാനി കെ എം ഷാജിയാണ്. കളമശ്ശേരിയിൽ ഇറങ്ങാൻ ഷാജിയും സന്നദ്ധത അറിയിച്ചിരുന്നു. 

എന്നാൽ കളമശ്ശേരിയിൽ കെ എം ഷാജിയെ സ്ഥാനാർത്ഥിയാക്കിയാൽ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തിക്കഴിഞ്ഞു. 


 

click me!