ഓശാന നാളിൽ ഓടിനടന്ന് വോട്ടഭ്യര്‍ത്ഥന; വിശ്വാസികളോട് വോട്ട് തേടി സ്ഥാനാര്‍ത്ഥികൾ

By Web TeamFirst Published Mar 28, 2021, 2:44 PM IST
Highlights

സജീവമായ പ്രചാരണത്തിരക്കിനിടെ എത്തിയ ഓശാന ഞായര്‍ വിശ്വാസികളെ എല്ലാം ഒരുമിച്ച് കാണാനും വോട്ടഭ്യര്‍ത്ഥിക്കാനും ഉള്ള അവസരമായി 

തിരുവനന്തപുരം: ഓശാന ‍‍ഞായര്‍ ദിവസത്തിൽ ഓടി നടന്ന് വോട്ട് പിടിച്ച് സ്ഥാനാര്‍ത്ഥികൾ. തെരഞ്ഞെടുപ്പ് പ്രചാരണം തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ  വിശ്വാസികളെ എല്ലാം ഒരുമിച്ച് കാണാനും വോട്ടഭ്യര്‍ത്ഥിക്കാനും ഉള്ള അവസരം കൂടിയായിരുന്നു സ്ഥാനാർത്ഥികൾക്ക് ഓശാന ഞായര്‍. കക്ഷി ഭേദമില്ലാതെ മിക്ക സ്ഥാനാര്‍ത്ഥികളും ദേവാലയങ്ങളിലേക്ക് എത്തി. 

ഓശാന ഞായര്‍ ആയ ഇന്ന് സ്ഥാനാർത്ഥികൾക്ക് തിരക്കിട്ട വോട്ടഭ്യർഥനയുടെ കൂടി ദിവസമായിരുന്നു. കക്ഷി ഭേദമന്യേ ഒട്ടുമിക്ക സ്ഥാനാർത്ഥികളും ദേവാലയങ്ങളിലെത്തി വിശ്വാസികളോട് വോട്ടു തേടി. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയും ഇടതു സ്ഥാനാർഥി പി ബാലചന്ദ്രനും അരണാട്ടുകര പള്ളിയിലാണ് വോട്ടുതേടി എത്തിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പതിവുപോലെ പുതുപ്പള്ളി പള്ളിയിൽ ഓശാന ചടങ്ങുകളിൽ പങ്കെടുത്തു. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസീസ് ജോർജ് കട്ടപ്പന സെൻ ജോർജ് പള്ളിയിൽ ചടങ്ങുകളിൽ പങ്കെടുത്തു. ആലപ്പുഴയിലെ ഇടതു സ്ഥാനാർഥി പി പി ചിത്തരഞ്ജൻ കാട്ടൂർ പള്ളിയിലും യുഡിഎഫിന്‍റെ കെ എസ് മനോജ് തുമ്പോളി പള്ളിയിലും വിശ്വാസികളോട് വോട്ടുതേടി. തൊടുപുഴയിൽ പി ജെ ജോസഫും ഓശാന ദിവസം പ്രചാരണത്തിനായി പള്ളികളിൽ എത്തി. 

കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനവും പൊൻകുന്നം പള്ളിയിൽ ചടങ്ങുകളിൽ സംബന്ധിച്ചു.   ചെന്നൈയിലേക്ക് തിരിക്കും മുമ്പ് രാഹുല്‍ ഗാന്ധിയും കുരുത്തോല സ്വീകരിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാടിന് സമീപം മുതലക്കോടം ഇടവക വികാരി ഫാദർ ജോർജ് താനത്തുപറമ്പിലാണ് കുരുത്തോല നല്‍കിയത്

click me!