കേരളത്തിൽ ബിജെപിയെ പ്രതിരോധിച്ചത് ഇടതുപക്ഷം; 'കോലീബി'യെ തോൽപ്പിച്ചത് ഇവിടുത്തെ ജനങ്ങൾ; വടകരയിൽ പിണറായി

By Web TeamFirst Published Apr 2, 2021, 7:28 PM IST
Highlights

'നാടിന്റെ മതനിരപേക്ഷത  തകര്‍ക്കാനും ഭരണഘടനയുടെ മൂല്യങ്ങൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇടത് പക്ഷത്തെ പ്രതീക്ഷയോടെയാണ് ദേശീയ തലത്തിൽ നോക്കിക്കാണുന്നത്'. 

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ തലത്തിൽ പലരീതിയിലുള്ള സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു. 

കേരളത്തിൽ ബിജെപിയെ പ്രതിരോധിച്ചത് എൽഡിഎഫാണ്. കോലീബി സഖ്യത്തെ ചെറുത്ത് തോൽപ്പിച്ചത് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങളാണ്. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാൻ സഹായം നൽകിയത് കോൺഗ്രസാണെന്നും പിണറായി കുറ്റപ്പെടുത്തി. 

'ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്. ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് അതിന് കാരണം. നാടിന്റെ മതനിരപേക്ഷത  തകര്‍ക്കാനും ഭരണഘടനയുടെ മൂല്യങ്ങൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇടത് പക്ഷത്തെ പ്രതീക്ഷയോടെയാണ് ദേശീയ തലത്തിൽ നോക്കിക്കാണുന്നത്. 

രാജ്യത്ത് നിലവിൽ ഇടത് പക്ഷത്തിന്റെ നേതൃത്വത്തിൽ ഒരു സംസ്ഥാനത്ത് മാത്രമേ ഭരണമുള്ളു. അത് കേരളത്തിലാണ്. അതിനാൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി ഉയ‍ന്ന വന്ന പ്രസ്ഥാനങ്ങളെല്ലാം കേരളത്തിനെയും എൽഡിഎഫ് സ‍ര്‍ക്കാരിനേയും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 

മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വര്‍ഗീയതയോട് വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. അതിന് കോൺഗ്രസിന് കഴിയുന്നില്ലെന്നും പിണറായി ആരോപിച്ചു.  ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ജനപിന്തുണ തക‍ര്‍ക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്റെയും ശ്രമം. അതിന് ഏത് വഴിയും അവര്‍ സ്വീകരിക്കുകയാണെന്നും പിണറായി ആരോപിച്ചു. 

 

click me!