'ചിലര്‍ പി ജയരാജന്‍റെ പിന്നാലെ കൂടിയിട്ടുണ്ട്'; ക്യാപ്റ്റൻ വിവാദം വിശദീകരിച്ച് പിണറായി

By Web TeamFirst Published Apr 4, 2021, 12:26 PM IST
Highlights

പി ജയരാജൻ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളെ ചിലര്‍ വിലക്ക് എടുത്തിട്ടുണ്ട്. ഇതിനെ മാധ്യമ സിന്‍റികേറ്റ് എന്നും പറയാനാകില്ല. വിലക്ക് എടുക്കലാണിതെന്നും പിണറായി 

കണ്ണൂര്‍: ക്യാപ്റ്റൻ എന്നാൽ പാര്‍ട്ടിയാണെന്ന പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റോടെ വിവാദമായ ക്യാപ്റ്റൻ പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി ജയരാജന്‍റെ പിന്നാലെ മാധ്യമങ്ങൾ കൂടിയിരിക്കുകയാണ്. ഇടതുമുന്നണിയുടെ ജന സ്വീകാര്യത കൂടി വരികയാണ്. അതിൽ ചിലരെല്ലാം അസ്വസ്ഥരാണ്. അവരാണ് വിവാദങ്ങൾക്ക് പിന്നിലെന്നും പിണറായി വിജയൻ വിശദീകരിച്ചു.

ചിത്രം വരച്ച് കുട്ടികൾ പ്രചാരണവേദിയിൽ വരുന്നു. കുഞ്ഞുങ്ങളുടെ സ്നേഹപ്രകടനങ്ങൾ ആരെങ്കിലും സൃഷ്ടിച്ചെടുക്കുന്നത് കൊണ്ടാണോ ഉണ്ടാകുന്നത്. അനുകൂലമായ ഒരു അഭിനിവേശം ഇടത് മുന്നണിക്ക് നേരെ ഉണ്ട്. അതിന്‍റെ പ്രതിഫലനമാണ് ഇതെല്ലാം. പാർട്ടി നേതാവ് എന്ന നിലയിലാണ് ഈ സ്നേഹപ്രകടനങ്ങൾ. അത് വ്യക്തി നേട്ടമാണ് എന്ന് ചിന്തിച്ചാൽ മാത്രമേ പ്രശ്നമുള്ളൂ. 

പാർട്ടിയാണ് സുപ്രീം. അതിനായി എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം .മുഖ്യമന്ത്രിക്ക് കിട്ടുന്ന പിന്തുണയിൽ അസ്വസ്ഥരായിട്ട് കാര്യമില്ല. പി ജയരാജൻ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളെ ചിലര്‍ വിലക്ക് എടുത്തിട്ടുണ്ട്. ഇതിനെ മാധ്യമ സിന്‍റികേറ്റ് എന്നും പറയാനാകില്ല. വിലക്ക് എടുക്കലാണിതെന്നും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം പി ജയരാജന്റേതായി വന്ന എഫ്ബി പോസ്റ്റാണ് ക്യപ്റ്റൻ വിവാദം തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ചര്‍ച്ചയാക്കിയത്. 

 

അന്ന് പി ജയരാജന്‍റെ പോസ്റ്റിങ്ങനെ:

''കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്''

പാര്‍ട്ടിയും മുന്നണിയും മാത്രമല്ല പ്രതിപക്ഷവും മാധ്യമങ്ങളും കുറിപ്പ് ഏറ്റെടുത്തതോടെ വിശദീകരണവുമായി വീണ്ടും പി ജയരാജൻ രംഗത്തെത്തി. 

തുടര്‍ന്ന് വായിക്കാം: 'പിണറായി തന്നെ ടീം ലീഡർ', ക്യാപ്റ്റന്‍ വിവാദത്തിൽ പി ജയരാജന്റെ വിശദീകരണം.. 
 

അതിനിടെ ഒരു ആരോപണവും നിലനിൽക്കാത്തതുകൊണ്ടാണോ മാധ്യമങ്ങളും പ്രതിപക്ഷവും ക്യാപ്റ്റന് പിറകേ പോയതെന്നാണ് എ കെ ബാലൻ ചോദിക്കുന്നത്. എന്തൊരു ഗതികേടാണിത്. പിണറായിയെ ക്യാപ്‌റ്റനെന്നോ സഖാവേ എന്നോ എന്തോ വിളിച്ചോട്ടെ. അതിനെന്താ വിവാദം? ഞാൻ വിജയേട്ടാ എന്നാ വിളിക്കുന്നത്. ആളുകൾ സ്നേഹം കൊണ്ട് എന്തെല്ലാം വിളിക്കുന്നു എന്നും എകെ ബാലൻ ചോദിക്കുന്നു.

click me!