'ഇഡിക്കെതിരായ ജുഡിഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധം, ശബരിമല ആചാരസംരക്ഷണത്തിന് നിയമം': രാജ്നാഥ് സിംഗ്

By Web TeamFirst Published Mar 28, 2021, 9:50 AM IST
Highlights

ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ നിയമ നിർമാണത്തെ പിന്തുണയ്ക്കും. ഏകീകൃത സിവിൽ കോഡിൽ എല്ലാ വിഭാഗത്തെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകും

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്. ജുഡിഷ്യൽ അന്വേഷണ പ്രഖ്യാപനം ദൗർഭാഗ്യകരമാണ്. അത് രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേർത്തു. 

ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ നിയമ നിർമാണത്തെ പിന്തുണയ്ക്കും. ഏകീകൃത സിവിൽ കോഡിൽ എല്ലാ വിഭാഗത്തെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകും. ബിജെപിയെ ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം ഏത് മതവിഭാഗമായാലും പൗരന്മാർ അങ്ങനെ തന്നെ തുടരുമെന്നും വ്യക്തമാക്കി. 

കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ നിശിതമായി വിമർശിച്ചായിരുന്നു രാജ്നാഥ് സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. 'മുന്നണികൾ വ്യാജവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുകയാണെന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു. കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയമാണ്. കേരളത്തിൽ പുതിയ രാഷ്ട്രീയ ബദൽ ആവശ്യമാണ്. അത് ബിജെപി മാത്രമാണ്. വിശ്വാസ്യത ഉള്ള ഒരേ ഒരു പാർട്ടി ബിജെപിയാണ്. കോൺഗ്രസും സിപിഎമ്മും തമ്മിൽ ബംഗാളിൽ കൂട്ടുകെട്ടാണ്. ഇവർ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു'. ആർട്ടിക്കിൾ 370, പൌരത്വഭേദഗതി നിയമം, മുത്തലാഖ് നിരോധനം എന്നിവ എൻഡിഎ സർക്കാരിന്റെ നേട്ടമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. 

കേരളത്തിൽ എൻഡിഎ സർക്കാർ രൂപീകരിക്കും. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കും എന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, എന്തുകൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ കേവല ഭൂരിപക്ഷം എന്നു പറയാത്തതെന്നും ചോദിച്ചു. 

click me!