'സർവേകൾ യുഡിഎഫിനെ തകർക്കാനുള്ള നീക്കം', തരംഗം എവിടെയെന്ന് മെയ് 2 ന് അറിയാമെന്ന് ചെന്നിത്തല

By Web TeamFirst Published Mar 30, 2021, 9:14 AM IST
Highlights

സർവേകൾ യുഡിഎഫിനെ തകർക്കാനുള്ള നീക്കമെന്ന് ആരോപിച്ച ചെന്നിത്തല തരംഗം എവിടെയാണെന്ന് മെയ് 2 ന് അറിയാമെന്നും പറഞ്ഞു. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ പോൾ സർവേയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേകൾ യുഡിഎഫിനെ തകർക്കാനുള്ള നീക്കമെന്ന് ആരോപിച്ച ചെന്നിത്തല തരംഗം എവിടെയാണെന്ന് മെയ് 2 ന് അറിയാമെന്നും പറഞ്ഞു. 

അതേ സമയം യുഡിഎഫിന് ആത്മവിശ്വാസം കൂടിയെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. സംസ്ഥാനത്ത് ഇടത് തരംഗമെന്ന് കടകംപള്ളി സുരേന്ദ്രനും ഇടത് മുന്നണിക്ക് അത്ഭുതകരമായ വിജയം ഉണ്ടാകുമെന്നും ആപത്ത് കാലത്ത് ചേർത്ത് പിടിച്ച സർക്കാരിനൊപ്പം ജനം നിൽക്കുമെന്ന് എം എം മണിയും പറഞ്ഞു.  വിവാദങ്ങള്‍ ജനസ്വാധീനത്തെ ബാധിക്കില്ലെന്നായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. സർവ്വേ ഫലങ്ങൾ കാര്യമാക്കുന്നില്ലെന്ന് 
പ്രതികരിച്ച പിജെ ജോസഫ്, യുഡിഎഫ് മികച്ച വിജയം നേടുമെന്നും കേരള കോൺഗ്രസ് പത്തിൽ 10 സീറ്റും നേടുമെന്നും പറഞ്ഞു. 

കേരളം ചുവന്നുതന്നെ; തുടർഭരണം ഉറപ്പാണെന്ന സാധ്യത പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്-സിഫോ‍ർ സർവേ

ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ പ്രീപോൾ സര്‍വേ എൽഡിഎഫിന് വൻവിജയവും ഭരണതുടര്‍ച്ചയുമാണ് പ്രവചിച്ചത്. 140 അംഗ കേരള നിയമസഭയിലേക്ക് നടക്കുന്ന തെര‍ഞ്ഞെടുപ്പിൽ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതൽ 91 വരെ സീറ്റുകളുമായി എൽഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. നാല് പതിറ്റാണ്ടായി ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തിൽ ഇക്കുറി ഭരണമാറ്റം വേണ്ടെന്ന ജനവിധിയുണ്ടാവും എന്നാണ് അവസാനഘട്ടപ്രചാരണം പുരോഗമിക്കുന്ന ഈ സാഹചര്യത്തിൽ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. 

click me!