ബിജെപിയുടെ കഴക്കൂട്ടം സസ്പെൻസ് പൊളിയുന്നു? ശോഭാ സുരേന്ദ്രനായി ദേശീയ നേതൃത്വം

By Web TeamFirst Published Mar 15, 2021, 11:03 AM IST
Highlights

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട ശോഭ, കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരം: ബിജെപിയുടെ കഴക്കൂട്ടം സസ്പെൻസ് പൊളിയുന്നുവെന്ന് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകി ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കും. ഇക്കാര്യങ്ങളിൽ ദേശീയ നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചതായാണ് വിവരം.എന്നാൽ കഴക്കൂട്ടത്ത് കൂടുതൽ സ്വാധീനമുള്ള മുരളീധരൻ ശോഭയെ മത്സരിപ്പിക്കുന്നതിനോട് ഇതുവരെ യോജിച്ചിട്ടില്ല. 

നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട ശോഭ, കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം വീണ്ടും ശോഭയുമായി ബന്ധപ്പെട്ടതെന്നാണ് വിവരം. 

ബിജെപിയുടെ വനിത മുഖമായ ശോഭ സുരേന്ദ്രനെ എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കുന്നില്ലെന്ന് ദില്ലിയിലെ യോഗത്തിൽ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാന നേതാക്കളോട് ആരാഞ്ഞിരുന്നു. ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ല എന്ന് അറിയിച്ചു എന്നായിരുന്നു അതിന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മറുപടി. 

നേരത്തെ ദേശീയ നേതാക്കൾ നേരിട്ട് നടത്തിയ ചർച്ചയിൽ കഴക്കൂട്ട് മത്സരിക്കാമെന്നാണ് ശോഭാ സുരേന്ദ്രൻ അറിയിച്ചിരുന്നത്. ഇത് ചർച്ചയായതോടെ കഴക്കൂട്ടം നൽകാനാകില്ല എന്ന ഉറച്ച നിലപാട് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പടെയുള്ള കേരളത്തിൽ നിന്നുള്ള നേതാക്കൾ സ്വീകരിച്ചു. കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തുമെന്നും കോൺഗ്രസ് വിട്ടുവരുന്ന ഒരു പ്രധാന നേതാവിനെ കഴക്കൂട്ടത്ത് പരിഗണിക്കേണ്ടിവരുമെന്നുമായിരുന്നു സംസ്ഥാനനേതൃത്വം നൽകുന്ന വിശദീകരണം. 

എന്നാൽ ബോധപൂർവ്വം സംസ്ഥാന നേതൃത്വം ഒഴിവാക്കി എന്നാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന ചിലരുടെ അഭിപ്രായം. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടും തന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുള്ള ശോഭയുടെ മറുപടിയും ഇക്കാര്യമാണ് വ്യക്തമാകുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ദേശീയ നേതൃത്വം ശോഭയുമാണ് വീണ്ടും ആശയവിനിമയം നടത്തിയത്. 

click me!