തർക്കം തീരാതെ എലത്തൂർ; പിൻമാറില്ലെന്ന് ആവർത്തിച്ച് സുൾഫിക്കർ മയൂരി

By Web TeamFirst Published Mar 20, 2021, 11:16 AM IST
Highlights

യുഡിഎഫ് കൺവീനറോ, പ്രതിപക്ഷ നേതാവോ, ഉമ്മൻചാണ്ടിയോ പിൻമാറണമെന്നാവശ്യപ്പെട്ടാലോ മാത്രമേ പിൻമാറുവെന്നും ഇല്ലെങ്കിൽ പിൻമാറേണ്ട ആവശ്യമില്ലെന്നുമാണ് സുൾഫിക്കർ മയൂരിയുടെ നിലപാട്.

കോഴിക്കോട്: എലത്തൂരില്‍ നിന്ന് പിന്മാറില്ലെന്ന് എന്‍സികെ സ്ഥാനാര്‍ത്ഥി സുൽഫിക്കര്‍ മയൂരി. തനിക്കെതിരെ യുഡിഎഫില്‍ നിന്നുയരുന്ന ഭീഷണി കാര്യമാക്കുന്നില്ലെന്നും സുൽഫിക്കര്‍ മയൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതിയാകുമ്പോൾ എലത്തൂരിൽ ഒരു യുഡിഎഫ് സ്ഥാനാർത്ഥിയേ ഉണ്ടാകൂ എന്നും അത് താനായിരിക്കുമെന്നുമാണ് സുൾഫിക്കർ മയൂരി പറയുന്നത്. 

യുഡിഎഫ് കൺവീനറോ, പ്രതിപക്ഷ നേതാവോ, ഉമ്മൻചാണ്ടിയോ പിൻമാറണമെന്നാവശ്യപ്പെട്ടാലോ മാത്രമേ പിൻമാറുവെന്നും ഇല്ലെങ്കിൽ പിൻമാറേണ്ട ആവശ്യമില്ലെന്നുമാണ് സുൾഫിക്കർ മയൂരിയുടെ നിലപാട്. ഇത് പേമെന്റ് സീറ്റാണെന്ന ആരോപണവും എൻസികെ സ്ഥാനാർത്ഥി നിഷേധിക്കുന്നു. പേമെന്റ് സീറ്റായിരുന്നെങ്കിൽ ഇതിനേക്കാൾ വിജയ സാധ്യതയുള്ള സീറ്റ് ചോദിക്കാമായിരുന്നില്ലേ എന്നാണ് മറു ചോദ്യം. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പേമെന്റ് സീറ്റകളില്ലെന്നും പറയുന്ന സുൾഫിക്കർ മയൂരി അതൊക്കെ സിപിഐ പോലുള്ള രാഷ്ട്രീയ പാർട്ടികളിലാണെന്നും തിരിച്ചടിക്കുന്നു. 

മാണി സി കാപ്പിന്റെ പാർട്ടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസിന് നൽകിയ രണ്ടാം സീറ്റാണ് എലത്തൂർ. എന്നാൽ സീറ്റ് വിട്ട് കൊടുത്തതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. മണ്ഡലത്തിലുണ്ടെങ്കിലും ഇത് വരെ യുഡിഎഫിന്റെ ഭാഗമായ കാര്യമായ പ്രചാരണപരിപാടികളൊന്നും സംഘടിപ്പിക്കാനോ പങ്കെടുക്കാനോ സുൾഫിക്കർ മയൂരിക്കായിട്ടില്ല. 

Read more at: എലത്തൂര്‍ യുഡിഎഫില്‍ പ്രതിസന്ധി; പ്രാദേശിക നേതാക്കളുടെ പിന്തുണയോടെ ബദൽ സ്ഥാനാർത്ഥി ...
 

കോണ്‍ഗ്രസ് എലത്തൂര്‍ നിയോജക മണ്ഡലം സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പത്രിക നല്‍കി കഴിഞ്ഞു. കെപിസിസി നിര്‍വാഹക സമിതിയംഗം യുവി ദിനേശ് മണിയാണ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചിട്ടുള്ളത്. ഇന്നലെ ദിനേശ് മണി പത്രിക നൽകിയ ശേഷം പൊലീസ് സംരക്ഷണയിലാണ് സുൾഫിക്കർ മയൂരി എത്തി പത്രിക സമര്‍പ്പിച്ചത്

click me!