പിണറായിയെ വാഴ്ത്തി ബിജെപി നേതാവ് സികെ പദ്മനാഭൻ; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമ‍ർശനം

By Web TeamFirst Published May 4, 2021, 8:05 AM IST
Highlights

തുടർ ഭരണം എന്നത് കേരള ജനത താലോലിച്ചിരുന്ന സ്വപ്നമാണെന്നും സ്വപ്ന സാക്ഷാത്കാരത്തിന് പിണറായിക്ക് ജനം ഉറച്ച പിന്തുണ നൽകിയെന്നുമാണ് മുതിർന്ന ബിജെപി നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

കണ്ണൂർ: മുഖ്യമന്ത്രിയെ സ്തുതിച്ചും ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും മുതിർന്ന ബിജെപി നേതാവ് സി കെ പദ്മനാഭൻ. തുടർഭരണ സ്വപ്നം സാക്ഷാത്കാരിക്കാൻ പിണറായി വിജയന് കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച കാര്യക്ഷമതയാണ് കേരള സ‍ർക്കാർ കാട്ടിയത്.

കേരളത്തിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഈ പരാജയത്തിൽ നേതൃത്വം ഗൗരവമായ ആത്മ പരിശോധന നടത്തണമെന്നും സികെപി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ രണ്ട് ഇടങ്ങളിൽ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും സികെ പദ്മനാഭൻ തുറന്നടിച്ചു.

തുടർ ഭരണം എന്നത് കേരള ജനത താലോലിച്ചിരുന്ന സ്വപ്നമാണ്. സ്വപ്ന സാക്ഷാത്കാരത്തിന് പിണറായിക്ക് ജനം ഉറച്ച പിന്തുണ നൽകിയെന്നുമാണ് മുതിർന്ന ബിജെപി നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പിണറായി ചെയ്ത നല്ലതെല്ലാം തിരസ്കരിച്ച് പ്രതിപക്ഷം കുറ്റം മാത്രം തിരഞ്ഞുവെന്നും കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കാര്യക്ഷമത പിണറായി കാട്ടിയെന്നും പറഞ്ഞ സികെപി പിണറായി തുടരുന്നതിൽ ഒരു തെറ്റും താൻ കാണുന്നില്ലെന്നാണ് പറയുന്നത്. 

കേരളത്തിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഈ പരാജയത്തിൽ നേതൃത്വം ഗൗരവമായ ആത്മ പരിശോധന നടത്തണം.
കഴക്കൂട്ടത്തടക്കം സ്ഥാനാർത്ഥി നിർണ്ണയം വൈകിച്ചത് തിരിച്ചടിയായെന്നും പ്രവർത്തകർക്ക് മാന്യതയും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുണ്ടെന്നും മുതിർന്ന നേതാവ് പറഞ്ഞു. 

സുരേന്ദ്രൻ രണ്ട് ഇടങ്ങളിൽ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധ വച്ചിരുന്നെങ്കിൽ ഗുണം ചെയ്യുമായിരുന്നു. ഉപതെരഞ്ഞെടുപ്പിലും സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിൽക്കണമായിരുന്നു. അബ്ദുള്ളക്കുട്ടിക്ക് പദവി നൽകിയതിലും സികെപി പരോക്ഷ വിമർശനം നടത്തി. പുതിയ ആളുകൾ വരുമ്പോൾ അവരുടെ മുൻകാല ചരിത്രം നോക്കണമെന്നു അവർക്ക് സ്ഥാനം നൽകുന്നത് പ്രവർത്തകരെ അപമാനക്കലാണെന്നുമാണ് പരാമർശം. 

click me!