
തൃത്താല: തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചതോടെ ജനവിധി അംഗീകരിക്കുന്നതായി വി ടി ബല്‍റാം. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജനവിധി അംഗീകരിക്കുന്നതായി അറിയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോള്‍ എം ബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ബൽറാമിന് തിരിച്ചടിയുണ്ടായി.
വി ടി ബൽറാം തുടർച്ചയായി മൂന്നാം തവണയാണ് തൃത്താലയിൽ നിന്ന് ജനവിധി തേടുന്നത്. 2011 ലാണ് വിടി ബല്‍റാമിനെ ഇറക്കി യുഡിഎഫ് തൃത്താല പിടിച്ചെടുത്തത്. 2011 ൽ കന്നിയങ്കത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തിയത്. 2016 ൽ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു വി ടി ബൽറാം തോൽപിച്ചത്. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന്
ആശംസകൾ