കൊല്ലത്ത് നിന്ന് വീണ്ടും 'സിനിമാക്കാരൻ' തെരഞ്ഞെടുപ്പ് കളത്തിലേക്ക്; എം എ നിഷാദ് ഇടത് പരിഗണനാ പട്ടികയില്‍?

By Web TeamFirst Published Feb 11, 2021, 8:42 PM IST
Highlights

സംവിധായകന്‍ എം.എ.നിഷാദിനെ പുനലൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സിപിഐ. ആരു മൽസരിച്ചാലും പുനലൂരിൽ ഇടതു വിജയം ഉറപ്പെന്നു പറഞ്ഞ നിഷാദ്, തൽക്കാലം കൂടുതൽ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ്.

കൊല്ലം: ഗണേഷിനും മുകേഷിനും പിന്നാലെ കൊല്ലത്തു നിന്ന് ഒരു സിനിമാക്കാരന്‍ കൂടി ഇക്കുറി ഇടതുമുന്നണിക്കായി മല്‍സരത്തിനിറങ്ങിയേക്കും. സംവിധായകന്‍ എം.എ.നിഷാദിനെ പുനലൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സിപിഐ. ആരു മൽസരിച്ചാലും പുനലൂരിൽ ഇടതു വിജയം ഉറപ്പെന്നു പറഞ്ഞ നിഷാദ്, തൽക്കാലം കൂടുതൽ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ്.

മൂന്നു തവണ പുനലൂരിനെ പ്രതിനിധീകരിച്ച മന്ത്രി കെ.രാജു, പുതുമുഖങ്ങള്‍ വരട്ടെയെന്ന നിലപാട് പരസ്യമായി പറഞ്ഞ് ഇനിയൊരു മല്‍സരത്തിനില്ലെന്ന കൃത്യമായ സൂചന നല്‍കി കഴിഞ്ഞു . ഇതോടെയാണ് പുതിയ മുഖങ്ങളെ കുറിച്ചുളള അന്വേഷണം സിപിഐ തുടങ്ങിയതും അവിടേക്ക് സംവിധായകന്‍ എം.എ.നിഷാദിന്‍റെ മുഖം തെളിഞ്ഞു വരുന്നതും. കഴിഞ്ഞ എട്ടു വര്‍ഷമായി സജീവ സിപിഐ പ്രവര്‍ത്തകനാണ് നിഷാദ്. പ്രാദേശികമായി മണ്ഡലത്തിലുളള രാഷ്ട്രീയാതീത ബന്ധങ്ങളും നിഷാദിന് അനുകൂല ഘടകമാണ്. നിഷാദിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് പാര്‍ട്ടിയിലെ ചര്‍ച്ചകള്‍ സജീവമാണെങ്കിലും ഇതേ കുറിച്ചൊന്നും തനിക്കറിയില്ലെന്നാണ് നിഷാദിന്‍റെ പ്രതികരണം. ഏത് സ്ഥാനാര്‍ഥി വന്നാലും പുനലൂരില്‍ ഇടതുമുന്നണി ജയിക്കുമെന്ന പ്രതികരണത്തിനപ്പുറം ഒന്നും പറയാന്‍ നിഷാദിലെ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകന്‍ തയ്യാറുമല്ല.

എഐവൈഎഫ് നേതാവ് സജിലാലിനെയും നിഷാദിനൊപ്പം സിപിഐ പരിഗണിക്കുന്നുണ്ട്. മുന്‍ എംഎല്‍എ പി എസ്സു പാലിനായും ഒരു വിഭാഗം രംഗത്തുണ്ടെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളാണ് തടസം. മല്‍സരിക്കണമെന്ന ആഗ്രഹവുമായി പാര്‍ട്ടി മണ്ഡലം സെക്രട്ടറി അജയ പ്രസാദും രംഗത്തുണ്ട്.
 

click me!