State election
കോൺഗ്രസ് അധികാരത്തിൽ ചെലവഴിച്ചതിന്റെ പകുതി സമയം തനിക്ക് കിട്ടിയിരുന്നുവെങ്കിൽ രാജ്യത്ത് മാറ്റങ്ങൾ ദൃശ്യമാകുമായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഭോപ്പാൽ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹട്ടാവോ' എന്ന മുദ്രാവാക്യം വ്യാജമാണെന്നും ബാങ്ക് ദേശസാത്കരണം പാവപ്പെട്ടവന്റെ പേരിൽ നടത്തിയ തട്ടിപ്പാണെന്നും മോദി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മധ്യപ്രദേശിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നാല് തലമുറകൾ രാജ്യം ഭരിച്ചു. ഈ കാലഘട്ടങ്ങളിൽ ജനങ്ങളെ വഞ്ചിക്കാൻ കിട്ടിയ അവസരങ്ങൾ ഒന്നും തന്നെ അവർ പാഴാക്കിരുന്നില്ല. പാവപ്പെട്ടവർക്കു വേണ്ടി ബാങ്കുകൾ തുറക്കുകയാണെന്ന വാദത്തോടെയാണ് ഇന്ദിരാഗാന്ധി ദേശസാത്കരണം കൊണ്ടു വന്നത്. എന്നാൽ ഇതിന് ശേഷം 2014വരെ ജനങ്ങൽ ബാങ്കുകളുടെ വാതിൽ കണ്ടിരുന്നില്ല. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള മുദ്രാവാക്യം ഇന്ദിരാഗാന്ധി മുഴക്കി. പക്ഷെ,പാവപ്പെട്ടവരുടെ പേരില്‍ നടത്തിയ തട്ടിപ്പായിരുന്നില്ലേ ബാങ്ക് ദേശസാത്കരണം'?-;മോദി ചോദിച്ചു. കോൺഗ്രസ് അധികാരത്തിൽ ചെലവഴിച്ചതിന്റെ പകുതി സമയം തനിക്ക് കിട്ടിയിരുന്നുവെങ്കിൽ രാജ്യത്ത് മാറ്റങ്ങൾ ദൃശ്യമാകുമായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടപ്പിലാക്കിയ പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെയാണ് ബാങ്കിങ് മേഖല പാവപ്പെട്ടവന് ഉതകുന്ന തരത്തിൽ മാറിയത്. അമ്പത്-അറുപത് കൊല്ലത്തെ തെറ്റുകൾ തിരുത്താൻ സമയം ആവശ്യമാണെന്നുള്ളത് ശരിയാണെന്നും തനിക്ക് വെറും നാലുവര്‍ഷമാണ് ലഭിച്ചതെന്നും മോദി പറഞ്ഞു.
1971ലെ പൊതുതിരഞ്ഞെടുപ്പ് വേളയിലാണ് 'ഗരീബി ഹട്ടാവോ' (ദാരിദ്ര്യം ഇല്ലാതാക്കുക, രാജ്യത്തെ സംരക്ഷിക്കുക)എന്ന മുദ്രാവാക്യം ഇന്ദിരാ ഗാന്ധി കൊണ്ടു വരുന്നത്. തുടർന്ന് 1969ൽ 14 ബാങ്കുകൾ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ദേശസാത്കരിച്ചു. ബാങ്കിങ് സംവിധാനം ഗ്രാമ പ്രദേശങ്ങളിലെത്തിക്കുക, കർഷകർക്ക് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയായിരുന്നു ദേശസാത്കരണത്തിന്റെ പ്രധാനലക്ഷ്യങ്ങൾ.