മഴപ്പെയ്ത്തിലും ആവേശം നിറച്ച് കോന്നിയിലെ കൊട്ടിക്കലാശം

By Web TeamFirst Published Oct 19, 2019, 5:58 PM IST
Highlights

കോന്നി ടൗണിലാണ് കൊട്ടിക്കലാശം നടന്നത്. വാഹനജാഥയായാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടേക്കെത്തിയത്.

പത്തനംതിട്ട: കോന്നിയില്‍ കനത്ത മഴയെ അവഗണിച്ചും കൊട്ടിക്കലാശം ആവേശക്കൊടുമുടി കയറി. മൂന്നുമുന്നണികളിലെയും പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊട്ടിക്കലാശത്തിലുണ്ടായിരുന്നു. കൊട്ടിക്കലാശത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.

കോന്നി ടൗണിലാണ് കൊട്ടിക്കലാശം നടന്നത്. വാഹനജാഥയായാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടേക്കെത്തിയത്. ഒരു മണിക്കൂറിലേറെയായി ഇവിടെ ശക്തമായ മഴ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ആന്‍റോ ആന്‍റണി എംപി തുടങ്ങിയ നേതാക്കളെല്ലാം കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

Read Also:കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

ബാന്‍ഡ്മേളവും നൃത്തച്ചുവടുകളും സ്ഥാനാര്‍ത്ഥികള്‍ക്ക് കീ ജയ് വിളികളുമായി പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. കോന്നിയില്‍ ഇടതുപക്ഷത്തിനു വേണ്ടി കെ ജനീഷ്കുമാറും യുഡിഎഫിന് വേണ്ടി പി മോഹന്‍രാജും എന്‍ഡിഎക്ക് വേണ്ടി കെ സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്. 

1965ല്‍ രൂപീകൃതമായ കോന്നി നിയമസഭ മണ്ഡലം എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, 1996 മുതല്‍ മണ്ഡലം യുഡിഎഫിലേക്ക് ചാഞ്ഞു. അന്ന് മുതല്‍ 20016ലെ തെരഞ്ഞെടുപ്പ് വരെ കോന്നി അടൂര്‍ പ്രകാശിനെ വിജയിപ്പിച്ചു. 1996ല്‍ സിപിഎമ്മിന്‍റെ എ പദ്മകുമാറിനെതിരെ 800 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആദ്യവിജയം. 2016ലെ തെരഞ്ഞെടുപ്പായപ്പോഴേക്ക് അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം 20,000 കടന്നു.  

 എല്‍ഡിഎഫും യുഡിഎഫും മാത്രമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കളത്തില്‍ 2016 മുതല്‍ എന്‍ഡിഎയും ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫും മൂന്നാം സ്ഥാനത്തെത്തിയ എന്‍ഡിഎയും തമ്മില്‍ 400നടുത്ത വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. 

click me!