സസ്പെന്‍സുകള്‍ക്ക് അവസാനമില്ല; ഹരിയാനയില്‍ നാല് സ്വതന്ത്രരെ ദില്ലിയിൽ എത്തിച്ച് ബിജെപി

By Web TeamFirst Published Oct 24, 2019, 9:51 PM IST
Highlights

സ്വതന്ത്ര എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ബിജെപി. ഇതിന്‍റെ ഭാഗമായി വിജയിച്ച സ്വതന്ത്രരില്‍ നാല് പേരെ  ബിജെപി ദില്ലിയിൽ എത്തിച്ചു.

ദില്ലി: ഹരിയാനയില്‍ സസ്പെന്‍സുകള്‍ക്ക് അവസാനമില്ല. സ്വതന്ത്രരുടേയും ജെജെപിയുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കങ്ങളുമായി ബിജെപി. സ്വതന്ത്ര എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ബിജെപി. ഇതിന്‍റെ ഭാഗമായി വിജയിച്ച സ്വതന്ത്രരില്‍ നാല് പേരെ  ബിജെപി ദില്ലിയിൽ എത്തിച്ചു. ചാർട്ടേഡ് വിമാനത്തിലാണ് ഇവരെ ദില്ലിയിലെത്തിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കോണ്‍ഗ്രസിന് 31, ബിജെപിക്ക് 40, ജെജെപിക്ക് 10 ,സ്വതന്ത്ര സ്ഥാനാര്‍ത്ഥി 7, മറ്റ് ചെറിയ പാര്‍ട്ടികള്‍ 2 എന്നിങ്ങനെയാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹരിയാനയിലെ സീറ്റ് നില. 

നിലവില്‍ നാല്‍പ്പത് സീറ്റുളുള്ളതിനാല്‍ 7 സ്വതന്ത്രരെ ഒപ്പം നിര്‍ത്തി കേവല ഭൂരിപക്ഷമായ 46 കടത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.  നാല് സ്വതന്ത്രരെ ദില്ലിയിലെത്തിച്ച് ഇവരുടെ പിന്തുണ എഴുതി വാങ്ങിയതായാണ് വിവരം. ഇതോടൊപ്പം ജെജെപിയെയും ഒപ്പം നിര്‍ത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. 

ഹരിയാനയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ബിജെപിയും; ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് നിര്‍ണായകം

നേരത്തെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താനും വ്യക്തത വരുത്താനും ബിജെപി പ്രകാശ്സിംഗ് ബാദലിൻറെ സഹായം തേടിയിരുന്നു. ബാദൽ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. അതിനിടെ ജനനായക് ജനതാ പാർട്ടിയെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്‍റെയും ശ്രമം. കര്‍ണാടക മോഡലില്‍ ജെജെപി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി സ്ഥാനം നൽകി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 

ദേവിലാൽ കുടുംബത്തിലെ യഥാർത്ഥ പിന്തുടർച്ചവകാശി എന്ന വാദവുമായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ജനനായക് ജനതാ പാർട്ടിയുടെ വരവ്. കന്നി അംഗത്തിൽ തന്നെ ഹരിയാനക്കാരുടെ മനസിൽ ആ തോന്നൽ ഉണ്ടാക്കാൻ ജെജെപിക്ക് കഴിയുകയും ചെയ്തു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെയും പിന്നിലാക്കിയ പ്രചാരണമാണ് ദുഷ്യന്ത് ചൗട്ടാലക്കായി ജനനായക് ജനതാ പാർട്ടി ഹരിയാനയിൽ കാഴ്ച വച്ചത്.

ബിജെപി അധികം ഉന്നം വയ്ക്കാത്ത ജാട്ട് വോട്ടുകളിൽ ആയിരുന്നു പ്രധാന നോട്ടം. കോൺഗ്രസിലെ തമ്മിലടി ഭൂപീന്ദർ സിംഗ് ഹൂഡയിൽ നിന്ന് ജാട്ടുകളെ ജെജെപിയിലേക്ക് എത്തിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു കാടിളക്കിയുള്ള പ്രചാരണങ്ങൾ. ഇന്ത്യൻ നാഷണൽ ലോക്ദളിൽ നിന്ന് പിരിഞ്ഞ ശേഷം രൂപീകരിച്ച ദുഷ്യന്ത് ചൗ‍ട്ടാലയുടെ  പ്രചാരണങ്ങൾ പുതുമുഖം എന്ന തോന്നലിലേ ആയിരുന്നില്ല. ഇതോടെ ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ ജെജെപി എന്ന രാഷ്ട്രീയ പാർട്ടി നിർണായക ശക്തി ആകുകയാണ്. നിലവില്‍ സ്വതന്ത്ര എംഎല്‍എമാരുടേയും ജെജെപിയുടേയും നിലപാടുകള്‍ക്കനുസരിച്ചാവും ഹരിയാനയിലെ സര്‍ക്കാര്‍ രൂപീകരണം. 

click me!