വിശാല സഖ്യമെന്നത് ഒരു മായ മാത്രം; പരിഹാസവുമായി അമിത് ഷാ

By Web TeamFirst Published Dec 19, 2018, 6:35 PM IST
Highlights

എട്ട് കോടി വീടുകള്‍ക്ക് ഞങ്ങള്‍ ശുചിമുറി പണിത് നല്‍കി. കൂടാതെ 2.5 കോടി വീടുകളില്‍ വെെദ്യുതി എത്തിച്ചു. ബിജെപിക്ക് മാത്രമല്ല, ഒരു ശക്തമായ സര്‍ക്കാര്‍ അധികാരത്തിലേറേണ്ടത് രാജ്യത്തിന്‍റെ കൂടെ ആവശ്യമാണെന്നും അമിത് ഷാ

മുംബെെ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുമ്പോള്‍ പരിഹാസവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുംബെെയില്‍ റിപ്പബ്ലിക് ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് വിശാല സഖ്യത്തിനെതിരെ ബിജെപി അധ്യക്ഷന്‍ പരിഹാസ ശരങ്ങള്‍ ചൊരിഞ്ഞത്.

വിശാല സഖ്യം എന്നത് മായ മാത്രമാണെന്നും 2019ല്‍ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. ശിവസേന അടുത്ത തെരഞ്ഞെടുപ്പിലും ബിജെപിയോടൊപ്പമുണ്ടാകുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന്‍റെ വിശാല സഖ്യത്തിന്‍റെ യാഥാര്‍ഥ്യം മറ്റൊന്നാണ്. അത് ഒരിക്കലും നടക്കാത്തതും മായ മാത്രവുമാണ്. എവിടെയും ഇല്ലാത്ത ഒരു കാര്യമാണത്. ഇവരോടെല്ലാം പോരാടിയാണ് 2014 ഞങ്ങള്‍ അധികാരത്തില്‍ വന്നത്. അവരെല്ലാം പ്രാദേശിക നേതാക്കളാണ്.

പരസ്പരം സഹായിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. 2019ല്‍ പശ്ചിമ ബംഗാളും ഒഡീഷയും വടക്കേ ഇന്ത്യയും നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദേശീയ സുരക്ഷയും അഴിമതിയുടെ കുറവുമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയങ്ങള്‍.

എട്ട് കോടി വീടുകള്‍ക്ക് ഞങ്ങള്‍ ശുചിമുറി പണിത് നല്‍കി. കൂടാതെ 2.5 കോടി വീടുകളില്‍ വെെദ്യുതി എത്തിച്ചു. ബിജെപിക്ക് മാത്രമല്ല, ഒരു ശക്തമായ സര്‍ക്കാര്‍ അധികാരത്തിലേറേണ്ടത് രാജ്യത്തിന്‍റെ കൂടെ ആവശ്യമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമല്ല.

പക്ഷേ, അത് ലോക്സഭ തെരഞ്ഞെടുപ്പുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ല. വ്യത്യസ്തമായ കാര്യങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ചര്‍ച്ച ആവുക. 2014ല്‍ ബിജെപി ആറ് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്.

ഇപ്പോഴത് 16 സംസ്ഥാനങ്ങളിലാണ്. 2019 തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇനി പറയാനും അമിത് ഷാ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധി അംഗീകരിക്കുന്നതായും അമിത് ഷാ പറഞ്ഞു. 

click me!