
ബിഗ്ബോസിനകത്തും പുറത്തുമൊക്കെ ഇപ്പോൾ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് അനുമോൾക്ക് പിആർ ഉണ്ടോ എന്നത്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് അനുവിനൊപ്പം വർഷങ്ങളായി പ്രവർത്തിച്ചിട്ടുള്ള കലാകാരനായ അഖിൽ കവലയൂർ. പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന അനു, പൈസ കൊടുത്ത് പിആർ ചെയ്യിക്കുമെന്ന് തോന്നുന്നില്ലെന്ന് അഖിൽ പറയുന്നു. പിആർ ചെയ്യാൻ പാടില്ലെന്ന് നിയമം ഒന്നുമില്ലല്ലോ എന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ അഖിൽ ചോദിക്കുന്നുണ്ട്.
''അനുമോളും ഞാനും ഒരുപാട് വർഷം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എനിക്ക് അനിയത്തി കുട്ടിയെപ്പോലെയാണ് അവൾ. അനുമോൾ ജയിക്കണമെന്ന് അതുകൊണ്ട് തന്നെ സ്വഭാവികമായി ആഗ്രഹമുണ്ട്. ബിഗ് ബോസ് സ്ഥിരമായി കാണുന്നയാളല്ല ഞാൻ. അതുകൊണ്ട് തന്നെ അതിന്റെ സ്ട്രാറ്റജിക്ക് മൂവൊന്നും എനിക്ക് അറിയില്ല. ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോഴാണ് അനുവിന്റെ കണ്ടന്റ് കൂടുതലും കാണാറുള്ളത്. ഷോയിലെ എൻഗേജിങ് മെറ്റീരിയലാണ് അനുവെന്ന് തോന്നിയിട്ടുണ്ട്. അനുവിന് പിആർ ഉണ്ടോയെന്ന് ചോദിച്ചാൽ, സ്വന്തമായി ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്. പെട്രോൾ വരെ അവൾ കൊളാബ് അടിക്കും. എനിക്ക് അറിയാവുന്ന അനു പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്നയാളാണ്. പിആർ പൈസ കൊടുത്ത് ചെയ്യിക്കുമെന്ന് തോന്നുന്നില്ല.
നിരന്തരം വിളിച്ച് അവസരം ചോദിച്ചാണ് അവൾ സ്റ്റാർ മാജിക്കിലെത്തിയത്. ഒറ്റയ്ക്കിരുന്ന് അവൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. മാനേജറൊന്നും അനുവിന് ഇല്ല. ഫിനാൻസും ഡേറ്റ് കൊടുക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും അനു ഒറ്റയ്ക്കാണ് മാനേജ് ചെയ്യുന്നത്. ഓടി നടന്ന് ഹാർഡ് വർക്ക് ചെയ്യും. വീട്ടുകാരെ ഒന്നിനും ആശ്രയിക്കാറില്ല. ബിഗ് ബോസ് വരെ എത്തിയതിന് പിന്നിൽ അവളുടെ കഠിനാധ്വാനമാണ്". അഖിൽ കവലയൂർ അഭിമുഖത്തിൽ പറഞ്ഞു.