
കൃത്യസമയത്ത് കുറിക്കു കൊള്ളുന്ന വാക്കുകളോടെ ഇടപെടുന്ന ബിഗ് ബോസ് പലപ്പോഴും പ്രേക്ഷകരുടെയും മത്സരാര്‍ഥികളുടെയും മനം കവരാറുണ്ട്. ഇന്നും അത്തരത്തിലൊരു 'തഗ്ഗ് ഡയലോഗ്' ബിഗ് ബോസ് അടിച്ചു. ക്യാപ്റ്റന്‍സി ടാസ്കിലേക്ക് ഇടം പിടിച്ച ആളെത്തന്നെ എല്ലാവരും ചേര്‍ന്ന് ജയില്‍ ടാസ്കിലേക്കും നോമിനേറ്റ് ചെയ്യുന്നത് കണ്ട ബിഗ് ബോസ് സ്വയം അത്ഭുതപ്പെട്ടിരിക്കണം.
ആള്‍മാറാട്ടം വീക്കിലി ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനവുമായി എല്ലാവരുടെയും ശ്രദ്ധ നേടിയ മത്സരാര്‍ഥി റിയാസ് ആയിരുന്നു. ബസര്‍ അമര്‍ത്തി കഥാപാത്രങ്ങളെ മാറിയതിന് സ്വാഭാവികമായി ലഭിക്കുന്ന പോയിന്‍റുകള്‍ക്കൊപ്പം പരസ്പരം ചര്‍ച്ച ചെയ്ത് ലഭിക്കുന്ന ഒന്ന് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളും കൂട്ടിനോക്കിയായിരുന്നു വീക്കിലി ടാസ്കിലെ അന്തിമ പോയിന്‍റ് ടേബിള്‍ തീരുമാനിച്ചത്. ഇതുപ്രകാരം റിയാസിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. സ്വാഭാവികമായും അടുത്ത വാരത്തിലെ ക്യാപ്റ്റന്‍സി ടാസ്കിലേക്കും റിയാസ് പ്രവേശനം നേടി. എന്നാല്‍ തുടര്‍ന്നു നടന്ന ജയില്‍ നോമിനേഷനിലേക്കും റിയാസിന്‍റെ പേര് എത്തപ്പെട്ടു.
ALSO READ : കന്നഡയില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം; വിസ്‍മയിപ്പിക്കാന്‍ വിക്രാന്ത് റോണ
വീക്കിലി ടാസ്കിലും ഈ വാരം ആകെയുള്ള പ്രകടനത്തിലും മോശമായ മൂന്നു പേരുടെ പേരുകളാണ് മത്സരാര്‍ഥികള്‍ ജയില്‍ നോമിനേഷനില്‍ പറയേണ്ടത്. ഇതുപ്രകാരം ബ്ലെസ്‍ലി, റിയാസ്, ലക്ഷ്‍മിപ്രിയ എന്നിവര്‍ക്കാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. ധന്യ ഇത് അറിയിച്ചതിനു പിന്നാലെ ബിഗ് ബോസിന്‍റെ ഉടനടി പ്രതികരണം വന്നു. എന്തൊരു വിരോധാഭാസം എന്നായിരുന്നു ബിഗ് ബോസിന്‍റെ ആദ്യ പ്രതികരണം. ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കുന്നവരെ ജയില്‍ നോമിനേഷനിലേക്ക് തെരഞ്ഞെടുക്കാനാവില്ലെന്ന് ബിഗ് ബോസ് അറിയിച്ചതോടെ ജയില്‍ നോമിനേഷന്‍ ഒരിക്കല്‍ക്കൂടി നടന്നു. ഇത്തവണ ബ്ലെസ്ലി, സൂരജ്, റോണ്‍സണ്‍ എന്നിവരെയാണ് എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുത്തത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ