Latest Videos

Bigg Boss 4 : ബിഗ് ബോസില്‍ ഇനി പുതിയ ക്യാപ്റ്റന്‍; പ്രഖ്യാപിച്ചു

By Web TeamFirst Published Apr 29, 2022, 11:17 PM IST
Highlights

ഏറെ കൌതുകകരമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‍ക്

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്‍റെ ആറാം വാരത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ആറാം വാരത്തിലെ ക്യാപ്റ്റന്‍ ആരാവും എന്ന കൌതുകം ഇന്നത്തെ എപ്പിസോഡിനെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒന്നായിരുന്നു. ആ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് പുതിയ ക്യാപ്റ്റനെ ഇന്ന് പ്രഖ്യാപിച്ചു. അഖില്‍ ആണ് ക്യാപ്റ്റന്‍സി ടാസ്‍കിലെ മികച്ച പ്രകടനവുമായി ഇത്തവണ ക്യാപ്റ്റനായത്. ഇത് രണ്ടാം തവണയാണ് അഖില്‍ ക്യാപ്റ്റന്‍സിയിലേക്ക് വരുന്നത്.

മികച്ച ടാസ്‍കുകളും ഗെയിമുകളും കൊണ്ട് സമ്പന്നമായ ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ അതിന് തുടര്‍ച്ചയായിരുന്നു പുതിയ ക്യാപ്റ്റന്‍സി ടാസ്‍കും. രണ്ട് ദിവസങ്ങളിലായി നടന്ന വീക്കിലി ടാസ്‍കിലെ പ്രകടനത്തിന് മികച്ച റാങ്കിംഗ് ലഭിച്ച മത്സരാര്‍ഥികളില്‍ നിന്നാവണം ഇക്കുറി ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് മൂന്നുപേരെ തെരഞ്ഞെടുക്കേണ്ടതെന്ന് ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് മികച്ച റാങ്കിംഗ് ലഭിച്ചവരുടെ പേരുകളും ബിഗ് ബോസ് അറിയിച്ചു. അപര്‍ണ, അഖില്‍, നിമിഷ, നവീന്‍, സൂരജ്, സുചിത്ര, ധന്യ, ദില്‍ഷ, ഡെയ്‍സി, റോണ്‍സണ്‍ എന്നിവരായിരുന്നു അവര്‍. ഇവരില്‍ നിന്ന് ടാസ്‍കിലും പൊതുവായ പ്രവര്‍ത്തികളിലും വീട്ടുജോലികളിലും തിളങ്ങിനിന്നുവെന്നും നേതൃപാടവം ഉണ്ടെന്നും കരുതുന്നവരെ തെരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഏറ്റവുമധികം വോട്ടുകള്‍ നേടിയത് ഡെയ്‍സി, സുചിത്ര, അഖില്‍ എന്നിവര്‍ ആയിരുന്നു.

ഏറെ രസകരമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‍കും. ട്രാക്കുകളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്‍റില്‍ നിന്നും പല വര്‍ണ്ണങ്ങളിലുള്ള തൂവലുകള്‍ ഊതി പറപ്പിച്ച് നിലത്ത് വീഴാതെ കൊണ്ടുവന്ന് ഫിനിഷിംഗ് പോയിന്‍റിലുള്ള വളയങ്ങളിലൂടെ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്‍ക്. തങ്ങള്‍ക്ക് ലഭിച്ച തൂവലുകളുടെ അതേനിറത്തിലുള്ള വസ്ത്രങ്ങളാണ് മത്സര സമയത്ത് മൂവരും ധരിച്ചത്. തുടക്കത്തില്‍ ഏറെ ദുഷ്കരമെന്ന് തോന്നിപ്പിച്ച ടാസ്‍കില്‍ പതിയെ മത്സരാര്‍ഥികള്‍ ആത്മവിശ്വാസം നേടുകയായിരുന്നു. ഏറ്റവും നന്നായി പെര്‍ഫോം ചെയ്തത് അഖില്‍ ആയിരുന്നു. ബസര്‍ കേള്‍ക്കുന്നതു വരെ 17 തൂവലുകളാണ് അഖില്‍ ഇപ്പുറം എത്തിച്ചത്. ഡെയ്‍സി 11 തൂവലുകളും സുചിത്ര 5 തൂവലുകളും എത്തിച്ചു.

മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്‍‍സ് സൗത്ത് ഏഷ്യാനെറ്റ് പ്ലസില്‍

12-ാമത് മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്സ് സൗത്ത് പുരസ്കാര പരിപാടി ഏഷ്യാനെറ്റ് പ്ലസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. മെയ് 1 ഞായറാഴ്ച വൈകിട്ട് 3 നാണ് പ്രദര്‍ശന സമയം. മലയാള സംഗീത ലോകത്തെ പ്രതിഭകളെ അംഗീകരിക്കുന്നതിനായി സ്വകാര്യ എഫ്എം റേഡിയോ ബ്രാന്‍ഡ് ആയ മിര്‍ച്ചിയുടെ ഉടമസ്ഥരായ എന്‍റര്‍ടെയ്ന്‍‍മെന്‍റ് നെറ്റ്‍വര്‍ക്ക് ഇന്ത്യ ലിമിറ്റഡ് ആണ് പുരസ്കാരങ്ങള്‍ നല്‍കിയത്. സുജാത മോഹനാണ് ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡ്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതില്‍ക്കല് വെള്ളരിപ്രാവ് എന്ന ഗാനമാണ് മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ ഗാനമൊരുക്കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ലാല്‍ജോസ് ചിത്രം മ്യാവൂവിന് ആണ് ആല്‍ബം ഓഫ് ദ് ഇയര്‍ പുരസ്കാരം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധായകന്‍. മികച്ച ഗായകന്‍ സൂരജ് സന്തോഷും മികച്ച ഗായിക കെ എസ് ചിത്രയുമാണ്. ബി കെ ഹരിനാരായണനാണ് മികച്ച ഗാനരചയിതാവ്. 

അവാര്‍ഡ് നിശയോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ ശ്വേതമോഹൻ, വിബിൻസേവ്യർ, വിവേകാനന്ദൻ, അഞ്ജുജോസഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അനൂപ് കൃഷ്ണനും മിർച്ചി ആർജെ വർഷയുമാണ് ഷോയുടെ അവതാരകര്‍. നടി പൂര്‍ണ്ണയുടെ നൃത്തം, ബിനു അടിമാലിയുടെ ഹാസ്യ വിരുന്ന് എന്നിവയും പരിപാടിയുടെ മാറ്റ് കൂട്ടി. ശ്വേത മോഹൻ തന്റെ അമ്മയും പിന്നണി ഗായികയുമായ സുജാതക്ക് വേണ്ടിയൊരുക്കിയ ഹൃദയസ്പർശിയായ ഗാനം വലിയ പ്രേക്ഷകപ്രീതി നേടി. ഇതിഹാസ ചലച്ചിത്ര- നാടക സംഗീതസംവിധായകനായ അർജുനൻ മാസ്റ്ററിന് ജി വേണുഗോപാലും എം ജയന്ദ്രനും നൽകിയ ഹൃദയസ്പർശിയായ ആദരാഞ്ജലികൾ  പ്രേക്ഷകരെ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ടുപോയി. സൂരജ്സന്തോഷ്, ജേക്സ്ബിജോയ്, ലേഖ നായർ, അഫ്സൽ യൂസഫ്, സുദീപ്കുമാർ, സംഗീത ശ്രീകാന്ത്, വിനായക് ശശികുമാർ തുടങ്ങിയവരുടെ സാന്നിധ്യംഅവാർഡ്നിശയെ ആകർഷകമാക്കി.

click me!