മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

By Nithya RobinsonFirst Published Jun 2, 2023, 8:06 PM IST
Highlights

ഡോ. റോബിൻ രാധാകൃഷ്‍ണനും രജിത് കുമാറും ആയിരുന്നു ആദ്യത്തെ ചലഞ്ചേഴ്‍സ്. രണ്ടാമത്തേത് റിയാസും ഫിറോസും. 

ബിഗ് ബോസ് മലയാളം സീസൺ അഞ്ച് പത്താഴ്‍ചകൾ പിന്നിട്ടു കഴിഞ്ഞു. അതായത് ഫൈനലിലേക്ക് അടുക്കുന്നു എന്നർത്ഥം. ഇതിനോടകം ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്ന ചർച്ചകൾ പ്രേക്ഷകർ ആരംഭിച്ചു കഴിഞ്ഞു. ഫൈനലിലേക്ക് അടുക്കുന്തോറും മത്സരാർത്ഥികളിൽ മത്സരവീര്യം കൂടിയിട്ടുണ്ട്. ഇതിനിടയിലാണ് ചലഞ്ചേഴ്‍സ് ആയി മുൻ സീസണുകളിലെ മത്സരാർത്ഥികളെ ഷോയ്ക്കുള്ളിൽ കൊണ്ടുവന്നിരിക്കുന്നത്. ഡോ. റോബിൻ രാധാകൃഷ്‍ണനും രജിത് കുമാറും ആയിരുന്നു ആദ്യത്തെ ചലഞ്ചേഴ്‍സ്. പൊതുവിലൊരു ഒഴുക്കൻ മട്ടിൽ പോകുന്ന സീസണിൽ ഒരുണർവ് കൊണ്ട് വരാൻ രജിത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാമതായി വന്നത് റിയാസ് സലീമും ഫിറോസ് ഖാനും ആണ്. ഇരുവരും ഷോയ്ക്കുള്ളിൽ വന്നതാകട്ടെ, ബിഗ് ബോസ് സീസണുകളിൽ ഏറ്റവും പ്രധാനപ്പെട്ട 'കോടതി' വീക്കിലി ടാസ്‍കിലും. ഈ വരവ് ചെറുതല്ലാത്ത മാറ്റിമറിക്കൽ തന്നെയാണ് വീട്ടിൽ നടത്തിയിരിക്കുന്നത്.

'ബിബി സീസൺ 5 കോടതി' ടാസ്‍ക്

ബിഗ് ബോസ് സീസണുകളിൽ ഏറ്റവും പ്രധാനപ്പെട്ട സെഗ്‍മെന്റ് ആണ് കോടതി ടാസ്‍ക്. പത്താം ആഴ്‍ചയോട് അടുപ്പിച്ചാകും ഇവ സാധാരണ നടക്കുക. അതുവരെ ഷോയിൽ നടന്ന വലിയ ചെറിയ കാര്യങ്ങൾ, തങ്ങൾക്കെതിരെ ഉള്ള മറ്റൊരാളുടെ പരാമർശം, ക്ലാരിറ്റി ലഭിക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ പരാതികളായി 'ബിബി കോടതി'യിൽ എത്തുകയും വിധി തീർപ്പാക്കുകയും ചെയ്യും. മുൻ സീസണുകളിൽ പലപ്പോഴും കോടതി ടാസ്‍ക് വലിയ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എന്നാൽ, സീസൺ അഞ്ചിലെ മത്സരാർത്ഥികളിൽ ചിലരൊഴിച്ച് വളരെ ഗൗരവത്തോടാണ് ടാസ്‍ക് കൈകാര്യം ചെയ്‍തത്. കൃത്യമായി സബ്‍ജക്ട് ഓറിയന്റഡ് ആയി പരാതികൾ പറഞ്ഞു. ഫാക്ടിന് പ്രധാന്യം നൽകി, ക്ലാരിറ്റിയോടെ കാര്യങ്ങൾ അവതരിപ്പിച്ചു, ചില തമാശ പരാതികള്‍ ഉണ്ടായെങ്കില്‍ പോലും.

'ബിബി കോടതി'യിലെ പ്രധാന കേസുകൾ

  • അഖിലിനെതിരെ സെറീന കൊടുത്ത മുണ്ടുപൊക്കൽ കേസ്
  • അഖിലിനെതിരെ ശോഭ കൊടുത്ത വ്യക്തിഹത്യ കേസ്
  • ജുനൈസിനെതിരെ റെനീഷ കൊടുത്ത മോഡേൺ കുലസ്ത്രീ കേസ്
  • ജുനൈസിനെതിരെ നാദിറ കൊടുത്ത ലൗ സട്രാറ്റജി കേസ്

'ബിബി കോടതി'യിലെ മോശം പരാതികൾ

  • ബിഗ് ബോസ് ബിസ്‍കറ്റ് തന്നില്ല -റിനോഷ്
  • റെനീഷ തന്റെ തുണി കഴുകി തന്നില്ല- മിഥുൻ
  • റെനീഷയും സെറീനയും ലവ് ടോർച്ചർ ചെയ്യുന്നു- വിഷ്‍ണു

നിറഞ്ഞുനിന്ന് അഖിൽ മാരാരും ജുനൈസും

ബിഗ് ബോസ് സീസൺ അഞ്ചിൽ ഏറ്റവും ആക്ടീവ് ആയിട്ടുള്ളവർക്ക് എതിരെയാണ് ബിബി കോടതിയിൽ കേസ് വന്നിട്ടുള്ളത്. പ്രത്യേകിച്ച് അഖിൽ മാരാർക്കും ജുനൈസിനും എതിരെ. ബിഗ് ബോസിൽ അവരുണ്ടാക്കിയ ഇംപാക്ടിന്റെ തെളിവാണ് അത്. സ്ക്രീൻ സ്പെയ്‍സും മറ്റുള്ള കാര്യങ്ങളിൽ ഇടപെടുന്ന, തങ്ങളുടെ നിലപാടുകൾ ഉറക്കെ പറയുന്ന മത്സരാർത്ഥികളാണ് ജുനൈസും അഖിൽ മാരാരും. ഇത്തരം തുറന്ന് പറച്ചിലുകളും എതിർപ്പുകളും മറ്റുള്ളവരെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്. അതാണ് കേസുകളിൽ അധികവും ഇവർക്കതിരെ വന്നത്. ഒരർത്ഥത്തിൽ ജുനൈസിന്റെയും അഖിലിന്റെയും നേട്ടവുമാണിത്. കാരണം ടാസ്‍കിലൂടെ അവർ കൂടുതൽ ശ്രദ്ധിക്കപ്പെടുകയാണ് ചെയ്‍തത്. അത് മനസിലാക്കാൻ മറ്റുള്ളവർക്ക് സാധിച്ചില്ല എന്നത് മറ്റൊരു വശം.

'കോടതി'യും മാരാരും

ബിഗ് ബോസ് ഹൗസിലെ 'ബിബി കോടതി' ടാസ്‍കിൽ കൂടുതൽ മുഴങ്ങിക്കേട്ട പേര്, ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പറഞ്ഞ പേരും മാരാരുടേത് ആണ്. ഇതിലൂടെ സ്ക്രീൻ സ്പെയ്‍സും നല്ല രീതിയിൽ അഖിലിന് കിട്ടിയിട്ടുണ്ട്. സ്വാഭാവികമായും വീടിനകത്തെ കാര്യങ്ങൾ പ്രേക്ഷകരിലും സ്വാധീനം ചെലുത്തും. അഖിലിന് ഗുണം ചെയ്‍തുവെന്നാണ് കരുതാൻ. പ്രേക്ഷക സപ്പോർട്ട് മുൻപത്തേതിൽ നിന്നും അഖിൽ മാരാർക്ക് കൂടാനും സാധ്യതയേറെയാണ്.

എന്നാൽ  അഖിലിന് 'കോടതി' ടാസ്‍ക് ഏകപക്ഷീയമായി ഗുണമാണോ എന്ന് ചോദിച്ച് കഴിഞ്ഞാൽ അല്ല. കാരണം, മാരാർ വീടിനുള്ളിൽ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന, അതായത് സൗഹൃദ സദസിലും അല്ലാതെയുമൊക്കെ സംസാരിച്ചിട്ടുള്ള പല പോയിന്റുകളും ഭയങ്കരമായ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടു. അതിനർത്ഥം മാരാരുടെ പരാമർശങ്ങൾ മുൻപ് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നല്ല. അവയെല്ലാം മത്സരാർത്ഥികൾ എതിർത്തിട്ടുണ്ട്. പക്ഷേ അതെല്ലാം ദുർബലമായ എതിർപ്പുകൾ ആയിരുന്നു. കാര്യകാരണ സഹിതം പറഞ്ഞ്, വസ്‍തുതകൾ പറഞ്ഞ് എതിർക്കാൻ മത്സരാർത്ഥികൾക്ക് സാധിച്ചിട്ടില്ല.

അഖിലിന്റെ വാക് ചാതുര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ മറ്റുള്ളവർക്ക് പ്രയാസമാണ് എന്നത് തന്നെയാണ് അതിന് കാരണം. അത് പലപ്പോഴും തെളിഞ്ഞിട്ടുള്ളതും മത്സരാർത്ഥികൾ തന്നെ പരസ്‍പരം പറഞ്ഞിട്ടുള്ളതുമായ കാര്യമാണ്.
പിന്നെ സെറീനയുടെ മുന്നിൽ മുണ്ട് പൊക്കിയെന്ന ആരോപണം അഖിലിനെ സ്നേഹിച്ചിരുന്നവർ വരെ വിമർശിച്ചിട്ടുമുണ്ട്. ന്യായീകരിച്ചവരും ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ ടാസ്‍ക് ഏകപക്ഷീയമായി മാരാർക്ക് ഗുണം ചെയ്‍തിട്ടില്ലെങ്കിലും പുറത്ത് വലിയ ഇംപാക്ട് ഉണ്ടാക്കാൻ കാരണമായേക്കാം. തനിക്ക എതിരെ മറ്റ് മത്സരാർത്ഥികൾ തിരിഞ്ഞത് അഖിലിന് വലിയ തിരിച്ചടി ആയിട്ടുണ്ട്. അതായത്, ബിഗ് ബോസിനുള്ളിൽ ഹീറോ പരിവേഷം ആയിരുന്നു അഖിൽ മാരാർക്ക്. ഇതിന് ചെറുതല്ലാത്ത കോട്ടം തന്നെ സംഭവിച്ചിട്ടുണ്ട്.

റിയാസ് സലിം ചലഞ്ചറായി വന്നത് അഖിൽ മാരാർക്ക് തിരിച്ചടിയായിട്ടുണ്ട്. ജെൻഡർ സംബന്ധമായ വിഷയങ്ങളിൽ വളരെ ക്ലാരിറ്റിയുള്ള ആളാണ് റിയാസ്. പ്രത്യേകിച്ച് ജുനൈസ്, സെറീന അടക്കമുള്ളവരുടെ ആരാധനാപാത്രവും. ആ സാഹചര്യത്തിലാണ് സെറീന വിഷയത്തിൽ റിയാസ് അഭിഭാഷകനായതും. സ്ത്രീകൾക്ക് എതിരായി നടക്കുന്ന കാര്യങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്ന റിയാസ്, അഖിലിനെ ഒരുപരിധി വരെ തറപറ്റിക്കുകയും ചെയ്‍തിട്ടുണ്ട്. പുറത്ത് അഖിലിനോട് വിരോധം ഉള്ള ആള് കൂടിയാണ് റിയാസ് എന്നത് പറയേണ്ടതില്ലല്ലോ. അക്കാര്യം പല അഭിമുഖങ്ങളിലും റിയാസ് തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.

ഗ്രൂപ്പിലെ വിള്ളലുകൾക്ക് ആധിക്യം കൂടുന്നു

ഇത്തവണത്തെ ശക്തമായ കൂട്ടുകെട്ടാണ് അഖിൽ- ഷിജു- വിഷ്‍ണുവിന്റേത്.  ബിഗ് ബോസ് ഹൗസിലെ 'കോടതി' ടാസ്‍കിന് മുൻപ് തന്നെ, കൃത്യമായി പറഞ്ഞാൽ അമ്പത് ദിവസങ്ങൾക്ക് ശേഷം അഖിൽ- വിഷ്‍ണു കോമ്പോയിൽ വിള്ളലുകൾ വീണിരുന്നു. ഈ വിള്ളലിന് വീണ്ടും ആധിക്യം കൂടിയിരിക്കുകയാണ്. വാദങ്ങളൊക്കെ നടന്നപ്പോൾ അഖിൽ മാരാരിന് ഒപ്പം ഷിജു മാത്രമാണ് ഉണ്ടായിരുന്നത്. അഖിലിന്റെ ഗ്രൂപ്പിലെ വിഷ്‍ണു തന്നെ അഖിലിനെതിരെ തിരിഞ്ഞിരുന്നു. അവസാനം തങ്ങൾ സ്ക്രീൻ സ്പെയ്‍സ് കൊടുത്തിട്ടാണ് അഖിൽ വളർന്നതെന്ന് വിഷ്‍ണു തന്നെ പറയുകയും ചെയ്‍തു. സെറീന വിഷയത്തിൽ അഖിലിനെ ശക്തമായി എതിർക്കുകയും ചെയ്‍തു.

ഇനിമുതൽ ഗ്രൂപ്പിന് പ്രാധാന്യം ഉള്ള ഫിസിക്കൽ ടാസ്‍ക് വരുമ്പോൾ മാരാർക്ക് സ്പെയ്‍സ് ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. വിഷ്‍ണുവും മാരാരും ചേർന്നാണ് ബിഗ് ബോസ് ഗെയിമുകളെ മുന്നോട്ട് കൊണ്ടുപോയ്ക്കൊണ്ടിരുന്നത്. പക്ഷേ വിഷ്‍ണുവും അഖിലിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതോടെ മുൻപത്തെ പോലൊരു പ്രാധാന്യം ഗ്രൂപ്പ് ടാസ്‍കുകളിൽ അഖിലിന് ലഭിക്കില്ല.  മുൻപ് ഗെയിമുകളിൽ മാരാർ ഇൻസ്ട്രക്ഷനുകൾ കൊടുക്കാറുണ്ടായിരുന്നു. അതൊരുപക്ഷേ ഇനി അംഗീകരിക്കാൻ മറ്റുള്ളവർ തയ്യാറാകില്ല. നേരത്തെ 'റാങ്കിംഗ്' ടാസ്‍കിൽ തന്നെ മാരാരുടെ തന്ത്രം പൊളിഞ്ഞ് തുടങ്ങിയതാണ്. കൂടാതെ പല ഗെയിമുകളെയും മാറ്റിമറിക്കുന്ന താരമാണ് വിഷ്‍ണു. അയാൾ അതിന്റെ ക്രെഡിറ്റ് എടുക്കാറുണ്ടായിരുന്നില്ല. അതിനി മാരാർക്ക് വിട്ടുകൊടുക്കാൻ വിഷ്‍ണു തയ്യാറാകില്ലെന്നാണ് സൂചനകൾ.  

വിഷ്‍ണുവിന് പ്ലാൻ ബി ഉണ്ടോയെന്ന തരത്തിൽ നിലവിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഒരുപക്ഷേ വിഷ്‍ണു പതിയെ അഖിലിനെതിരെ തിരിയാൻ തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. അതിന്റെ ആദ്യ ചവിട്ടുപടിയാണോ വിഷ്‍ണുവിന്റെ മാരാരിനെതിരെ ഉള്ള നിലപാട് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

ബിഗ് ബോസിലെ മറ്റൊരു സൗഹൃദമാണ് സെറീനയുടേയും റെനീഷയുടേയും. ഈ കൂട്ടുകെട്ടിൽ ചെറിയ വിള്ളലുകൾ ടാസ്‍കിന് മുമ്പേ നടന്നിരുന്നു. റെനീഷ റഹ്‍മാന് എതിരെ 'കോടതി' ടാസ്‍കിൽ  സെറീന പരാതി കൊടുത്തത് പ്രശ്‍നങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. 'ബിബി ഹോട്ടലി'ന്റെ സമയത്ത് ഡോളർ റെനീഷ മോഷ്ടിച്ചുവെന്ന് തന്നെയാണ് സെറീന വിശ്വസിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയതും. മറ്റുള്ളവർക്ക് മുന്നിൽ വച്ച് സെറീന വീണ്ടും തന്നെ മോശക്കാരിയാക്കിയത് റെനീഷയെ വേദനിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള ഇരുവരുടെയും സംഭാഷണത്തിൽ നിന്നും അത് വ്യക്തമാണ്.

ചലഞ്ചേഴ്‍സിന്റെ വരവ് ഗുണം ചെയ്തോ?

മുൻ സീസണുകളിലെ ഏറ്റവും കൂടുതൽ ജനപ്രീതിയാർജിച്ച വൈൽഡ് കാർഡ് എൻട്രികളാണ് റിയാസ് സലീമും ഫിറോസ് ഖാനും. ഇരുവരും ഷോയിൽ വരണമെന്ന് പലപ്പോഴായി പ്രേക്ഷകർ ആവശ്യപ്പെട്ടതും ആണ്. ഒടുവിൽ റിയാസും ഫിറോസും ബിബി അഞ്ചിനകത്ത് കയറിയപ്പോഴും പ്രതീക്ഷകൾ ഏറെ ആയിരുന്നു.

എല്ലാ മത്സരാർത്ഥികളെയും ഒരു പോലെ ട്രീറ്റ് ചെയ്യുകയാണ് ചലഞ്ചേഴ്‍സ് ആയി കയറുന്നവർ ചെയ്യേണ്ടത്. ഇക്കാര്യം ആദ്യ ദിവസം  ഇരുവരും ഭംഗിയായി നിർവഹിച്ചു. 'ഇപ്പൊ എന്‍ട്രി ആയതാണോ'? എന്ന് അനിയന്‍ മിഥുനോട് പൊളി ഫിറോസ് ചോദിച്ചതൊക്കെ ഏറെ രസകരമായ കാര്യങ്ങളായിരുന്നു. എല്ലാവരോടും തങ്ങളുടെ ഗെയിമുകൾ നന്നാക്കണമെന്ന ഹിന്റുകൾ എല്ലാം നൽകി. ഹൗസിലെ മോണിംഗ് ടാസ്‍കിൽ ക്ലിയർ കട്ടായിട്ട് കാര്യങ്ങൾ പറഞ്ഞു. പക്ഷേ അതൊക്കെ ഫലവത്തായോ എന്ന കാര്യം സംശയമാണ്.

സേഫ് ഗെയിമേഴ്‍സിന്റെ മുഖംമൂടി അഴിയുമെന്നാണ് കരുതിയതെങ്കിലും വേറെ പലതും ആണ് ഷോയിൽ നടന്നത്. എന്തായാലും അത് ഷോയ്ക്ക് ഗുണംചെയ്യുന്ന കാര്യങ്ങളുമാണ് എന്നതില്‍ സംശയമില്ല. പക്ഷേ ഹൗസിലെ മസാജ് വിഷയവും മുണ്ട് പൊക്കലും സുഖിപ്പിക്കൽ പരാതിയും ആണ് പിന്നീട് ഷോയെ കൊണ്ടു പോയത്. അതായത്, ഈ മൂന്ന് കേസിലും അഖിൽ മാരാർ ആയിരുന്നു പ്രതിസ്ഥാനത്ത്. ചലഞ്ചേഴ്‍സിന്റെ ഫോക്കസും മത്സരാർത്ഥികളുടെ ഫോക്കസും അഖിൽ മാരാരിലേക്ക് മാത്രമായി ഒതുങ്ങി എന്ന് വ്യക്തം.

പലപ്പോഴും ജുനൈസ്, സെറീന, നാദിറ എന്നിവരോട് മാത്രമായി റിയാസ് ഒതുങ്ങിയെന്ന് തോന്നി. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ചലഞ്ചേഴ്‍സ് വന്നപ്പോൾ ഷോയിൽ നടന്നു. പക്ഷേ നോട്ടം മുഴുവനും അഖിലിന് ആയിരുന്നുവെന്ന് മാത്രം.
വേണമെങ്കിൽ ചലഞ്ചേഴ്‍സും മത്സരാർത്ഥികളും കൂടി അഖില്‍ ശ്രദ്ധാകേന്ദ്രമാകാൻ സഹായിച്ചു എന്ന് പറയാം.

മുൻപ് വന്ന രജിത്തിന്റെയും റോബിന്റെയും ഫോക്കസ് മുഴുവൻ മത്സരാർത്ഥികളിലേക്കും പോയിരുന്നു. അത് വച്ച് നോക്കുമ്പോൾ രണ്ടാം ചലഞ്ചേഴ്സ് ഒരുപടി താഴെയാണ്. എന്നാൽ ഭേദപ്പെട്ട പ്രകടനമാണ് ഫിറോസും റിയാസ് സലീമും കാഴ്‍ചവച്ചത് എന്ന കാര്യത്തിൽ സംശയമില്ല.

നേട്ടമുണ്ടാക്കിയവര്‍

മാരാരെ കൂടാതെ സെറീന, ശോഭ, ജുനൈസ് എന്നിവരാണ് ഈ വാരത്തിൽ ലാഭമുണ്ടാക്കിയ മറ്റ് മത്സരാർത്ഥികൾ. ഷോയുടെ തുടക്കം മുതൽ തമാശയ്ക്ക് ആയാലും അല്ലാതെ ആയാലും മാരാർ ശോഭയ്ക്ക് എതിരെ നടത്തുന്ന പരാമർശങ്ങൾക്ക് ഒരു തീർപ്പ് ഉണ്ടായി. തന്റെ നിലപാടിൽ ഉറച്ച് നിന്ന് വ്യക്തമായി തന്നെ അഖിലിനെതിരെ സംസരിച്ച് ശോഭ തിളങ്ങി. പക്ഷേ സെറീന നൽകിയ മുണ്ട് പൊക്കൽ പരാതിയിൽ ശോഭ മങ്ങിപ്പോയ പോലെ തോന്നുന്നു. സെറീന ശക്തമായി തന്നെ അഖിലിനെതിരെ നിന്നതും കൃത്യമായി ഫിറോസ് ജഡ്ജ്മെന്റ് ചെയ്‍ത്തും വലിയ ഹൈലൈറ്റ് ആയിരുന്നു.

തിളങ്ങിയും മങ്ങിയും സെറീന

ടാസ്‍കിൽ നല്ല രീതിയിൽ  ഉയർന്ന് വന്ന സെറീന, അതുപോലെ തന്നെ നെഗറ്റീവും ആയി. മാരാർ മുണ്ട് പൊക്കി എന്ന് പറഞ്ഞ സമയത്ത് പ്രതികരിക്കാതിരുന്ന സെറീന, റിയാസ് ചൂണ്ടിക്കാണിച്ചപ്പോൾ മാത്രം പ്രതികരിച്ചത് പുറത്ത് നെഗറ്റീവ് ആയി വന്നിട്ടുണ്ട്. കൃത്യമായി കാര്യങ്ങൾ പറയാത്ത ആളാണ് സെറീന. അത് മറ്റുള്ളവർ മുതലെടുത്തതായും തോന്നിയിട്ടുണ്ട്. തന്നോടല്ല മുണ്ട് പൊക്കി കാണിച്ചതെന്നും പുറത്തെ കാര്യം പറഞ്ഞപ്പോൾ അത് ആക്ട് ചെയ്‍തതാണെന്നും സെറീന തന്നെ ലൈവിൽ പറഞ്ഞതാണ്. ഒപ്പം ഒരു കള്ളം നിമിഷ നേരം കൊണ്ട് സത്യമാക്കാം എന്ന് ജുനൈസ് പറഞ്ഞതിനോട് സെറീന തലകുലുക്കി സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ സെറീനയ്ക്ക് നെഗറ്റീവ് ആയിട്ടുണ്ട്. അതായത്, പരാതി കൊടുത്ത ആൾക്ക് തന്നെ പണി കിട്ടുന്ന കാഴ്‍ച.

കളത്തിലില്ലാതെ പോയ വിഷ്‍ണു

ഇത്തവണത്തെ വീക്ക്‍ലി ടാസ്‍കില്‍ ഒരിക്കലും ചിത്രത്തിൽ ഇല്ലാതെ പോയ ഒരു ആളാണ് വിഷ്‍ണു. അഖിലിനെതിരെ കോടതിയിൽ സംസാരിക്കാൻ വേണ്ടി മാത്രമെ വിഷ്‍ണുവിനെ ഈ വാരം ബിബി ഹൗസിൽ കണ്ടുള്ളൂ. പൊതുവിൽ മിക്ക ടാസ്‍കുകളിൽ കത്തിക്കയറി പിന്നീട് പതുക്കെ ഉൾവലിയുള്ള രീതിയാണ് വിഷ്‍ണുവിന്റേത്. അത് ഇവിടെയും നടന്നു എന്ന് വ്യക്തം. ചലഞ്ചേഴ്‍സ് വന്നതിന് ശേഷം വിഷ്‍ണുവിനെ കണ്ടിട്ടേ ഇല്ല. മുണ്ടുപൊക്കൽ ആരോപണങ്ങൾ ഉയരുന്ന സമയത്ത് മാറിയിരുന്ന് കേൾക്കുക മാത്രമാണ് വിഷ്‍ണു ചെയ്‍തത്. പ്രതികരിക്കാനോ ഇടപെടാനോ വിഷ്‍ണു മുതിർന്നില്ല.

നിലപാടുകളില്‍ വിട്ടുവീഴ്‍ചയില്ലാതെ ജുനൈസ്

ടാസ്‍കിൽ കസറിയ മറ്റൊരാൾ ജുനൈസാണ്. എപ്പോഴത്തെയും പോലെ തന്റെ നിലപാടുകളിൽ ഉറച്ച് നിന്ന് പ്രതിരോധങ്ങൾ തീർത്തു. എന്നാൽ, സോ കോൾഡ് പുരോഗമന വാദം പറയുന്ന ജുനൈസിനെതിരെ റെനീഷ നിന്നത് ഹൈലൈറ്റ് ആയിട്ടുള്ളൊരു കാര്യം ആയിരുന്നു. തന്നെ മോഡേൺ കുലസ്ത്രീ എന്ന് വിളിച്ച് കളിക്കുന്നു എന്നായിരുന്നു ജുനൈസിനെതിരെ റെനീഷ നൽകിയ പരാതി. കേസ് തള്ളിപ്പോയെങ്കിലും ജുനൈസിനിട്ടൊരു തട്ട് കൊടുക്കാൻ റെനീഷയ്ക്ക് സാധിച്ചു.

റെനീഷയെ മോഡേൺ കുലസ്ത്രീ എന്നും മാരാരിനെ കെയർ ഏട്ടൻ എന്നും വിളിച്ച് കളിയാക്കുന്ന ജുനൈസ് തന്നെ, സാഗർ സെറീനയോട് സംസാരിക്കുമ്പോൾ പോസസീവ്നെസ് ഉണ്ടാകുന്നു എന്ന് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, നാദിറ കേസിനെ രസകരമായി കൊണ്ടു പോയത് പ്രേക്ഷകർക്ക് ഇഷ്ടമാകാൻ കാരണമായിട്ടുണ്ട്. മാരാർ പറയുന്നതിന് തലകുലുക്കുന്നു എന്നൊരു നെഗറ്റീവിറ്റി ഷിജുവിന് വീണിട്ടുണ്ട്. ഇത് ഈ വാരത്തിലെ നോമിനേഷനെ ഒരുപക്ഷേ ബാധിച്ചേക്കാം.

സാഗറിന്റെ എവിക്ഷൻ കഴിഞ്ഞതിന് ശേഷം ബിബി ഹൗസ് മൊത്തത്തിൽ മാറിമറിഞ്ഞിട്ടുണ്ട്. ഗെയിം എന്ന നിലയിൽ ആര് പോകും എന്നൊരു സംഗതി മത്സരാർത്ഥികൾക്കിടയിൽ വന്ന് കഴിഞ്ഞു. സൗഹൃദങ്ങൾ എല്ലാം പോയ്‍മറഞ്ഞു. ഇപ്പോൾ തങ്ങളുടെ എതിരാളിയായ മത്സരാർത്ഥി എന്നാണ് പൊതുവിലുള്ള ചിത്രം. അഖിൽ -ഷിജു സൗഹൃദം മാത്രമെ നിലവിലുള്ളൂ. എന്തായാലും, വീട്ടിലെ 'കോടതി ടാസ്‍ക്' ചെറുതല്ലാത്ത ചലനം തന്നെ ഷോയിൽ നടത്തിയിട്ടുണ്ട്. ഇനി എന്തൊക്കെയാണ് ഷോയിൽ നടക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

click me!