
ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്‍റെ ക്ലൈമാക്സിലേക്ക് പ്രവേശിക്കാന്‍ മൂന്ന് ആഴ്ചകളില്‍ താഴെ മാത്രം അവശേഷിക്കെ ആവേശകരമായി പുരോഗമിക്കുകയാണ്. ഈ വാരത്തിലെ വീക്കിലി ടാസ്‍കിന്‍റെ അവസാന ദിവസമാണ് ഇന്ന്. വനത്തിനു നടുവിലെ ഒരു ബംഗ്ലാവായി ബിഗ് ബോസ് ഹൗസ് രൂപാന്തരം പ്രാപിച്ചിരിക്കുന്ന ഒരു ത്രില്ലിംഗ് ടാസ്‍ക് ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടരുന്നത്. എല്ലാ സീസണുകളിലും വേവ്വേറെ പേരുകളില്‍ അവതരിപ്പിക്കപ്പെട്ട രസകരമായ ടാസ്‍ക് ആണിത്.
വനത്തിനു നടുവിലെ ഒരു ബംഗ്ലാവില്‍ സംഭവിക്കുന്ന തുടര്‍ കൊലപാതകങ്ങളും അവ അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരും കുറ്റവാളികളും ഒക്കെ ചേര്‍ന്നതാണ് ടാസ്‍ക്. തുടര്‍ കൊലപാതകങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും കുറ്റവാളി ആരാണെന്ന കാര്യം അയാള്‍ക്കും സഹായിക്കും മാത്രമേ അറിയൂ. ഇത് അന്വേഷിക്കാനാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. റിതുവും രമ്യയുമാണ് പൊലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിക്കുന്നത്.
അതേസമയം മണിക്കുട്ടനാണ് ടാസ്‍കില്‍ പ്രധാന കുറ്റവാളിയുടെ വേഷം അഭിനയിക്കുന്നത്. റംസാനാണ് കൃത്യങ്ങളില്‍ മണിയുടെ സഹായി. ബിഗ് ബോസ് രഹസ്യമായി ഏല്‍പ്പിച്ച ദൗത്യം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് മണിക്കുട്ടനും റംസാനും. മൂന്ന് കൊലപാതകങ്ങളാണ് ബംഗ്ലാവില്‍ ഇതുവരെ സംഭവിച്ചത്. ബംഗ്ലാവിലേക്ക് എത്തിയ സഞ്ചാരിയായ ചെറുപ്പക്കാരന്‍ (സായ്), അവിടുത്തെ പാചകക്കാരന്‍ അപ്പു (ഫിറോസ്), കാവല്‍ക്കാരന്‍ (അനൂപ്) എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം പൊലീസ് അന്വേഷണത്തിനിടെ മണിക്കുട്ടന്‍റെ ചില മികവുറ്റ പ്രകടനങ്ങള്‍ക്കും ഇന്ന് ഈ ടാസ്‍ക് വേദിയായി. പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥരായ റിതുവും സൂര്യയും കൊണ്ടുപോയപ്പോഴാണ് മണി അന്ന്യന്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന ഭാവപ്പകര്‍ച്ചകളിലേക്ക് പോയത്. അപേക്ഷയോടെ നില്‍ക്കുന്ന ഭാവത്തിലും രൂക്ഷമായി പ്രതികരിക്കുന്ന ഭാവത്തിലും തൊട്ടടുത്ത നിമിഷങ്ങളില്‍ മാറിമാറി കടന്നുപോവുകയായിരുന്നു മണിക്കുട്ടന്‍. നിലവില്‍ ഷോയില്‍ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ