LGBTQIA+ വിഭാഗത്തിലെ എല്ലാ വിഭാഗങ്ങളെയും തനിക്ക് അംഗീകരിക്കാനാവില്ലെന്നും, അത് തൻ്റെ വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും വേദലക്ഷ്മി ഒരു വീഡിയോയിലൂടെ വ്യക്തമാക്കി. Veda Lakshmi derogatory statement against LGBTQIA+ community

ബിഗ് ബോസ് മലയാളം ഷോ സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ താരമാണ് മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്‍മി. ലെസ്ബിയൻ കപ്പിൾസായ ആദിലക്കും നൂറക്കുമെതിരെ വേദലക്ഷ്‍മി ന‍ടത്തിയ പരാമർശങ്ങൾ അകത്തും പുറത്തും വലിയ വിവാദമായിരുന്നു. ഇത്തരത്തിലുള്ളവരെ വീട്ടിൽ കയറ്റില്ലെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.

മകൻ ജനിച്ചതിനു ശേഷമാണ് ഇതേക്കുറിച്ച് കൂടുതൽ പഠിച്ചതെന്നും ലക്ഷ്‍മി വ്യക്തമാക്കിയിരുന്നു. ലക്ഷ്മിയുടെ ഈ പരാമർശത്തിനെതിരെ രൂക്ഷവിമർ‌ശനവുമായി മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്‍വുമണുമായ രഞ്ജു രഞ്ജിമാരും രംഗത്തെത്തിയിരുന്നു. "നീയൊക്കെ പട്ടികളാണ്. അവിടെ ഇരുന്നാൽ മതി എന്ന ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്. എന്റെ പേര് പരാമർശിച്ചിട്ടാണ് അത് പറഞ്ഞിരുന്നത് എങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് ഞാൻ ചെകിട് പൊട്ടിച്ചിട്ടേ അവിടെ നിന്ന് ഇറങ്ങൂ", എന്നാണ് രഞ്ജു രഞ്ജിമാർ അഭിമുഖത്തിൽ വേദലക്ഷ്മിക്കെതിരെ പറഞ്ഞത്. ജാൻമണി അവിടെ ഉണ്ടായിരുന്നെങ്കിൽ ലക്ഷ്മി തീർന്നേനെ എന്നും ര‍ഞ്ജു പറ‍ഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വേദലക്ഷ്മി.

"എന്താണ് എൽജിബിടിക്യു. ഒന്ന് പറഞ്ഞ് തരാമോ? ഇതിൽ 'എൽ' 'ജി'യെയും 'ജി' 'ബി'യെയും 'ടി' 'ക്യു'വിനേയും ഒക്കെ നോർമലൈസ് ചെയ്യുന്നുണ്ടോ? അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്യുന്നുണ്ടോ? രഞ്ജുവിന് ഇത് എൽജിബിടിക്യു മാത്രമായിരിക്കും. പക്ഷേ എനിക്കിത് LGBTQIA++ 72 കാറ്റഗറീസ് ഉൾപ്പെടെ ഒരു വലിയ വിഭാഗം ആണ്. ഇതിൽ ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ ഞാൻ ബാക്കി എല്ലാ വിഭാഗത്തേയും നോർമലൈസ് ചെയ്യേണ്ടി വരും. എന്നെക്കൊണ്ട് അത് പറ്റില്ല. ഇത് രഞ്ജുവിന്റെ മുൻപിൽ മാത്രമല്ല, വേറെ ആരുടെ മുൻപിൽ വന്ന് പറയാനും എനിക്ക് മടിയില്ല. പിന്നെ ഞാൻ ഇത് പറയുമ്പോൾ ജാൻമണി ആ സ്പോട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കല്ലേ രഞ്ജു.

രഞ്ജുവിനെ പോലൊരു വ്യക്തിയിൽ നിന്ന് ലോകം കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ല രഞ്ജു എന്നെ വിമർശിച്ച് കൊണ്ട് പറഞ്ഞത്. അതുകൊണ്ട് തന്നെ ആയിരിക്കുമല്ലോ രഞ്ജുവിന് ആ പ്രൊമോ വിഡിയോ പിൻവലിക്കേണ്ടി വന്നതും. ഈ രാജ്യത്ത് എല്ലാ വ്യക്തികൾക്കും അവരുടേതായ കാഴ്ചപ്പാടും വ്യക്തി സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഉണ്ട്", എന്നാണ് ലക്ഷ്മി വീഡിയോയിൽ പറയുന്നത്.