ബിഗ് ബോസ് സീസൺ മൂന്നിൽ കഴിഞ്ഞ എപ്പിസോഡിൽ പ്രധാനമായും ശ്രദ്ധാ കേന്ദ്രമായത് ദമ്പതിമാരായ മത്സരാർത്ഥികളുടെ വീട്ടിലെ സാന്നിധ്യവും തുടർന്നുള്ള സംഭവവികാസങ്ങളുമായിരുന്നു.
ബിഗ് ബോസ് സീസൺ മൂന്നിൽ കഴിഞ്ഞ എപ്പിസോഡിൽ പ്രധാനമായും ശ്രദ്ധാ കേന്ദ്രമായത് ദമ്പതിമാരായ മത്സരാർത്ഥികളുടെ വീട്ടിലെ സാന്നിധ്യവും തുടർന്നുള്ള സംഭവവികാസങ്ങളുമായിരുന്നു. കൃത്യമായി പറഞ്ഞാൽ വൈൽഡ് കാർഡ് എൻട്രി എത്തിയതോടെയാണ് ബിഗ് ബോസ് വീട്ടിൽ അസ്വാരസ്യങ്ങൾ ശക്തമായ രീതിയിൽ തലപൊക്കിത്തുടങ്ങിയത്.
അതിൽ മിഷേലിന്റെ വകയായിരുന്നു ആദ്യ വെടിയെങ്കിൽ പിന്നീട് ഭാഗ്യലക്ഷ്മിയുമായി സംസാരിച്ച ഫിറോസിന്റേതായിരുന്നു രണ്ടാമത്തേത്. എന്നാൽ ഇക്കാര്യത്തിൽ, ഒരേ മത്സരാർത്ഥിയായി പരിഗണിക്കുന്നതിനിടയിലും സജിനയ്ക്ക് ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അത് സജിന തുറന്നുപറയുകയും ചെയ്തു. അതിനിടയിൽ തനിക്ക് ഈ വീട്ടിൽ നിൽക്കാനാകുന്നില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തുന്നതായും സജിന പറഞ്ഞിരുന്നു.
തനിക്ക് പുറത്തുപോകണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെടുമെന്നും സജിന പറഞ്ഞു. എന്നാൽ കരാർ പ്രകാരം അത് സാധ്യമല്ലെന്ന് ഭാഗ്യലക്ഷ്മി സജിനയെ ഓർമിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി തന്നെ ഇവിടെ നിന്ന് ജീവനില്ലാതെ കൊണ്ടുപോകേണ്ടി വരുമെന്നായിരുന്നു സജിന പറഞ്ഞത്. ഇത്തരത്തിൽ എനിക്ക് മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് ഫിറോസിനോടും സജിന പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ബിഗ് ബോസ് സജിനയെയും ഫിറോസിനെയും കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചതാണ് ദൃശ്യങ്ങളിൽ കാണുന്നത്. സജിന നിങ്ങൾ സ്വയം അപകടപ്പെടുത്തുമെന്ന് രണ്ട് തവണ പറയുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് ബിഗ് ബോസ് സജ്നയോട് പറയുന്നു.
അങ്ങനെ പറയുന്നുണ്ടെങ്കിൽ എനിക്ക് ഒട്ടും പറ്റാത്ത സാഹചര്യത്തിലായിരിക്കുമെന്ന് സജിന മറുപടി നൽകുന്നുണ്ട്. ഇവിടെ ഓരോരുത്തരുടെയും ജീവൻ വളരെ വിലപ്പെട്ടതാണ്. ഇവിടത്തെ സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വഴി തിരഞ്ഞെടുക്കാമെന്നാണ് ബിഗ് ബോസ് പറയുന്നത്. പ്രൊമോ എത്തിയതോടെ വരാനിരിക്കുന്ന എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.