
നൂറ് ദിവസം പുറംലോകവുമായി ബന്ധമില്ലാതെ കഴിയുക എന്നതാണ് ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇക്കാലയളവില്‍ സഹമത്സരാര്‍ഥികളുമായും വാരാന്ത്യങ്ങളില്‍ അവതാരകനായെത്തുന്ന മോഹന്‍ലാലുമായും മാത്രമാണ് ഇവര്‍ക്ക് സംസാരിക്കാനാവുക. അതിജീവനത്തിനിടെ ഇവര്‍ക്കിടയില്‍ സൗഹൃദവും ശത്രുതയും പ്രണയവുമൊക്കെ ഉണ്ടാവാറുണ്ട്. സൗഹൃദത്തിനപ്പുറമുള്ള അടുപ്പം ആര്‍ക്കെങ്കിലുമിടയില്‍ ഉണ്ടാവുന്നപക്ഷം അത് ഗെയിം സ്ട്രാറ്റജിയാണെന്ന് ആരോപണം ഉയരാറുണ്ട്, മറ്റു മത്സരാര്‍ഥികളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും. ഈ സീസണിലും അടുത്ത സൗഹൃദങ്ങളുണ്ട്, ഒപ്പം ഇനിയും വെളിപ്പെടുത്തപ്പെടാത്ത ഒരു പ്രണയ ട്രാക്കും.
സാഗറിനും സെറീനയ്ക്കുമിടയിലാണ് പരസ്പരം ഇനിയും തുറന്ന് സംസാരിച്ചിട്ടില്ലാത്ത അത്തരത്തില്‍ ഒരു ട്രാക്ക്. ഇരുവര്‍ക്കുമിടയിലുള്ള സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ പ്രേക്ഷകരും മത്സരാര്‍ഥികളില്‍ ചിലരുമൊക്കെ ഇത് തിരിച്ചറിയുന്നുണ്ടെങ്കിലും ഇരുവരും ഇക്കാര്യം പരസ്പരം പറഞ്ഞിട്ടില്ല. ഇന്നലത്തെ എപ്പിസോഡില്‍ എന്തുകൊണ്ടാണ് ഇത് പറയാത്തതെന്ന് സെറീനയ്ക്കുവേണ്ടി അടുത്ത സുഹൃത്തായ റെനീഷ സാഗറിനോട് ചോദിച്ചു.
"കുറേ കാര്യങ്ങള്‍ ചേട്ടന്‍ ചേട്ടനെത്തന്നെ കണ്‍ട്രോള്‍ ചെയ്യുന്നുണ്ടോ? ചേട്ടന്‍ പറയണ്ട. ഞാന്‍ പറയാം, യെസ്. ഗെയിം ആണെന്ന് കരുതി പറയേണ്ടത് പറയാതിരിക്കുന്നു. പറയേണ്ടാത്തത് പറയുന്നു", സാഗറിനോട് റെനീഷ പറഞ്ഞു. ഞാന്‍ യെസ് എന്ന് ഉത്തരം പറഞ്ഞാല്‍ അതിന്‍റെ കാരണം എന്താണെന്ന് എനിക്കറിയണം, എന്നായിരുന്നു സാഗറിന്റെ ആദ്യ പ്രതികരണം. "ഞാന്‍ കണ്ടിട്ടുണ്ട്. ചേട്ടനില്‍ അത് കണ്ടിട്ടുണ്ട്. ഒരുപക്ഷേ ആ സമയത്ത് ചേട്ടന്‍ എന്നെ കണ്ടിട്ടില്ലായിരിക്കാം, കണ്ടിട്ടുണ്ടാവാം", റെനീഷയുടെ മറുപടി. എന്നാണ് ഇത്തരത്തില്‍ തോന്നിയതെന്ന ചോദ്യത്തിന് ഇവിടെ ഓരോ വഴക്ക് നടക്കുമ്പോള്‍ എന്നായിരുന്നു റെനീഷയുടെ മറുപടി. ഓരോ സാഹചര്യം ഉണ്ടാവുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട് എന്നും. തുറന്നുപറയാന്‍ എന്തിനാണ് പേടിക്കുന്നതെന്നും റെനീഷ ചോദിച്ചു. നീ എന്തിനാണ് ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നത് എന്നായിരുന്നു സാഗറിന്റെ അടുത്ത ചോദ്യം. "ഇല്ലാത്ത കാര്യമാണോ, ഓകെ എന്നാല്‍ ഈ വിഷയം ഞാന്‍ ഇവിടെ നിര്‍ത്തും. ഞാന്‍ തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞ് നിര്‍ത്തും", റെനീഷ പറഞ്ഞുനിര്‍ത്തി.
ALSO READ : 'ഞാന്‍ ചിരിച്ചുകൊണ്ടാണ് പോവുന്നത്'; സഹമത്സരാര്‍ഥികളോട് യാത്ര ചോദിച്ച് ലച്ചു
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ