'ഈ സിനിമയിലേക്ക് വന്നതില്‍ പശ്ചാത്തപിച്ച സന്ദര്‍ഭങ്ങളുണ്ട്'; 2018 നിര്‍മ്മാതാവ് പറയുന്നു

Published : May 07, 2023, 11:34 AM IST
'ഈ സിനിമയിലേക്ക് വന്നതില്‍ പശ്ചാത്തപിച്ച സന്ദര്‍ഭങ്ങളുണ്ട്'; 2018 നിര്‍മ്മാതാവ് പറയുന്നു

Synopsis

"പലർക്കും സിനിമാപിടുത്തം പലതിനും വേണ്ടിയുള്ള ഉപാധിയാണ്. അതിനാൽ പലപ്പോഴുമവർ കോംപ്രമൈസ് ചെയ്തുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ജൂഡ് ആന്തണിയെന്ന ഡയറക്ടർ വ്യത്യസ്തനാകുന്നത്"

സിനിമാ വ്യവസായം വലിയ തകര്‍ച്ച നേരിട്ട സമയത്ത് തിയറ്ററുകളിലേക്ക് പ്രേക്ഷകരെ വലിയ രീതിയില്‍ മടക്കി കൊണ്ടുവന്നിരിക്കുകയാണ് 2018 എന്ന ചിത്രം. കേരളം കണ്ട മഹാപ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്‍റണിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്‍മകുമാര്‍, ആന്‍റോ ജോസഫ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാണ സമയം മുതല്‍ അതിനൊപ്പമുള്ള യാത്രയെക്കുറിച്ചും പ്രതിബന്ധങ്ങളെക്കുറിച്ചും പറയുകയാണ് വേണു കുന്നപ്പിള്ളി. താന്‍ നിര്‍മ്മിച്ച മാമാങ്കത്തിന്‍റെ പേരില്‍ ഇപ്പോഴും നേരിടുന്ന പരിഹാസങ്ങളെക്കുറിച്ചും പറയുന്നു അദ്ദേഹം.

വേണു കുന്നപ്പിള്ളി പറയുന്നു

അഞ്ചാം തീയതി റിലീസായ നമ്മുടെ സിനിമ 2018, ഇന്നലെ വൈകുന്നേരമാണ് ദുബായിൽ കുടുംബവും സുഹൃത്തുക്കളുമൊത്ത് കാണാൻ സാധിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ഏറെ തവണ സിനിമ പല ഭാഗങ്ങളായി കണ്ടിരുന്നെങ്കിലും, മുഴുവൻ ജോലികൾക്കും ശേഷം ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ വലിയ അഭിമാനവും സന്തോഷവും തോന്നി. ജൂഡ് ആന്തണിയെന്ന ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനും... സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പല സന്ദർഭങ്ങളിലായുള്ള ജനങ്ങളുടെ കയ്യടിയും ആരവങ്ങളും നെടുവീർപ്പും കരച്ചിലുമെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു. സിനിമ കണ്ടതിനുശേഷമുള്ള അഭിപ്രായങ്ങളും വികാരപ്രകടനങ്ങളും ചില കഥാപാത്രങ്ങളുടെ ദാരുണമായ അന്ത്യമോർത്തുളള പരിതപിക്കലുമെല്ലാം വ്യത്യസ്തമായ കാഴ്ചയിൽ പെടുന്നു. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ, ഷൂട്ടിങ് സമയത്തും, പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും നടന്ന ഒട്ടേറെ സന്ദർഭങ്ങൾ മനസ്സിലൂടെ കടന്നുപോയി. മനസ്സിനെ വിഷമിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ എത്രയോ സന്ദർഭങ്ങൾ!! എന്നാൽ വിജയ തീരങ്ങളിലെത്തുമ്പോൾ അതെല്ലാം അപ്രത്യക്ഷമാകുമെന്നുളളത് പ്രകൃതി സത്യമാണ്.

ഹോളിവുഡ് നിലവാരത്തിലേക്ക് ഈ സിനിമ ഉയർന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കിൽ അതിന്‍റെ മുഴുവൻ ക്രെഡിറ്റും ജൂഡിനും ഇതിലെ ടെക്നീഷ്യൻസിനും അവകാശപ്പെട്ടതാണ്. ഒരു നല്ല സിനിമയ്ക്ക് വേണ്ടിയതിന്‍റെ കപ്പിത്താനായ ഡയറക്ടർ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018. പലപ്പോഴും പൊട്ടിത്തെറിയും വാഗ്വാദങ്ങളും ഉണ്ടായപ്പോൾ ഈ സിനിമയിലേക്ക് വന്നതിൽ ഞാൻ പശ്ചാത്തപിച്ചിട്ടുണ്ട്. സിനിമയോടുള്ള ആത്മാർത്ഥമായ ആഭിമുഖ്യവും കാഴ്ചപ്പാടുമാണ് ഏതൊരു  സംവിധായകനും വേണ്ടതെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഈ സിനിമ. പലർക്കും സിനിമാപിടുത്തം പലതിനും വേണ്ടിയുള്ള ഉപാധിയാണ്. അതിനാൽ പലപ്പോഴുമവർ കോംപ്രമൈസ് ചെയ്തുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ജൂഡ് ആന്തണിയെന്ന ഡയറക്ടർ വ്യത്യസ്തനാകുന്നത്. പെർഫെക്ഷന് വേണ്ടി എത്രയടി കൂടാനും അദ്ദേഹത്തിന് മടിയില്ല. ചെയ്യുന്ന ജോലിയിലോ ബിസിനസിലോ കാശു മുടക്കുന്നവരുടെ ആത്മാർത്ഥതയോടെയുളള അഭിപ്രായങ്ങളും ഇടപെടലുകളും അനിവാര്യമാണ്. മലയാള സിനിമാലോകം അതത്ര ഇഷ്ടപ്പെടുന്നില്ലെങ്കിലും!!! ഞാൻ സഹകരിക്കുന്ന ആറാമത്തെ സിനിമയാണിത്... ആദ്യത്തെ സിനിമ എനിക്കെപ്പോഴും പ്രിയപ്പെട്ടതും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതുമാണ്. ഇപ്പോഴും ആ സിനിമയുടെ പേര് പറഞ്ഞ്, ഒരുപറ്റമാളുകൾ സോഷ്യൽ മീഡിയയിൽ കളിയാക്കുന്നത് കാണാം. അവരുടെ ചേതോവികാരത്തിന്‍റെ കാരണം അജ്ഞാതമാണ്.

മാളികപ്പുറത്തിന്‍റെയും 2018 ന്‍റെയും അഭൂതപൂര്‍വമായ വിജയത്തിന് ദൈവത്തോടും നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. അമിതാഹ്ലാദം ഒരിക്കലുമില്ല. കളം വിടുന്നതിന് മുന്നേ ഒരു വിജയം എനിക്ക് അനിവാര്യമായിരുന്നു. എന്നാൽ ഇപ്പോൾ മനസ്സ് പറയുന്നു, ഒരു ഹാട്രിക്കിനു ശേഷം തീരുമാനിക്കാമെന്ന്... ആത്മാർത്ഥതക്കും സത്യസന്ധമായ കാഴ്ചപ്പാടുകൾക്കും മലയാള സിനിമയിൽ അത്രയൊന്നും ഇടമില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു... ഇനി ചാവേറിനായുള്ള കാത്തിരിപ്പ്.

ALSO READ : 'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; ഒടുവില്‍ സത്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്