'അടൂര്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ വഴിതിരിച്ചുവിട്ടു'; പിന്തുണയുമായി മുഖ്യമന്ത്രിക്ക് കത്തെഴുതി സാംസ്കാരിക പ്രവര്‍ത്തകര്‍

Published : Sep 25, 2025, 05:29 PM IST
Adoor Gopalakrishnan

Synopsis

ഫിലിം കോണ്‍ക്ലേവിലെ അഭിപ്രായപ്രകടനങ്ങളില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി പോള്‍ സക്കറിയ, എം എന്‍ കാരശ്ശേരി അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.

ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങില്‍ മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ. സര്‍ക്കാര്‍ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകള്‍ ആയതുകൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും വേദിയില്‍ അടൂര്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. എന്നാല്‍ അടൂര്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ വർഗീയ- ജാതി വഴിയിലൂടെ തിരിച്ചു വിട്ടെന്ന് ചലച്ചിത്ര- സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. എഴുത്തുകാരായ പോള്‍ സക്കറിയ, പ്രൊഫ. എം എന്‍ കാരശ്ശേരി, സി വി ബാലകൃഷ്ണന്‍, കെ എന്‍ ഷാജി, സംവിധായകരായ ഡോണ്‍ പാലത്തറ, വേണു നായര്‍, മധു ഇറവങ്കര, ജോഷി ജോസഫ് തുടങ്ങി 30 പേരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

സിനിമ സംവിധാനം ചെയ്യാനായി ഗ്രാന്‍റ് അനുവദിക്കുന്നതിന് മുമ്പ് സംവിധായകര്‍ക്ക് പരിശീലനം നൽകണം എന്ന അടൂർ ഗോപാലകൃഷ്ണന്‍റെ പരാമർശത്തെയാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ പിന്തുണച്ചിരിക്കുന്നത്. അടൂർ ഉന്നയിച്ച നിർദ്ദേശങ്ങൾ പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കുള്ള കത്ത്. കമ്മിറ്റിയെ വച്ച് പഠിച്ച് നിർദ്ദേശങ്ങൾ നടപ്പാക്കണം എന്നാണ് കത്തില്‍. പദ്ധതികളുടെ ഗുണഭോക്താക്കളെ ആരോ ചൂഷണം ചെയ്യുന്നുവെന്നും ഗ്രാന്‍റ് തുകയിലും പുനഃപരിശോധന വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. “രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതി ധൂര്‍ത്ത് ഒഴിവാക്കിയും കുറവുകള്‍ പരിഹരിച്ചും കൂടുതല്‍ പേര്‍ക്ക് പ്രയോജനം നല്‍കത്തക്കവണ്ണം നടപടികള്‍ കൈക്കൊള്ളുകയും വേണമെന്നാണ് അടൂര്‍ ​ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്”, കത്തില്‍ പറയുന്നു.

വിഷയത്തില്‍ യുവ സംവിധായകന്‍ ഡോണ്‍ പാലത്തറയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. “കൂടുതൽ ആളുകൾക്ക് സിനിമ ചെയ്യാൻ അവസരം കിട്ടണം. കെഎസ്എഫ്ഡിസി ഗ്രാന്റ് കിട്ടിയവർക്ക് തന്നെ ദുരനുഭവങ്ങൾ ഉണ്ട്. ഗ്രാന്റ് പദ്ധതിയിൽ പിടിപ്പുകേടുകൾ ഉണ്ട്. ഗ്രാന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മൂന്ന് വർഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാനായിട്ടില്ല. സിനിമാ പരിശീലനം നൽകുന്നത് ഗുണം ചെയ്യും. പരിശീലനം വേണമോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാനും അവസരം നൽകണം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കണം. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശങ്ങങ്ങളിൽ പ്രശ്നം കാണുന്നില്ല”, ഡോണ്‍ പാലത്തറ പറഞ്ഞു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ