
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തനിക്ക് വന്ന രോഗത്തെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും ഇതാദ്യമായി തുറന്നു പറഞ്ഞു.ആമീർ ഖാനുമൊത്ത് ടു മച്ച് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
തന്റെ ഏറ്റവും വലിയ ശത്രുക്കൾക്ക് പോലും ട്രൈജെമിനല്‍ ന്യുറോള്‍ജിയ എന്ന രോഗം വരാതിരിക്കട്ടെയെന്ന് പറഞ്ഞു കൊണ്ടായിരുന്നു നടൻ ഇക്കാര്യം പറഞ്ഞു തുടങ്ങിയത്. നാലോ അഞ്ചോ മിനുറ്റിലും വേദന വന്നുകൊണ്ടിരിക്കും. പ്രഭാത ഭക്ഷണം കഴിക്കാറില്ല. കാരണം അത് കഴിച്ചു തീർക്കണമെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂർ സമയം എടുക്കും. അതുകൊണ്ട് ആ സമയത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കിക്കൊണ്ട് നേരെ ഡിന്നറിലേക്ക് പോവാറായിരുന്നു പതിവ്. ഒരു ഓംലെറ്റ് ചവയ്ക്കുക എന്നത് പോലും അത്രയധികം വേദന തരുമായിരുന്നു. തനിക്ക് അതിജീവിക്കാൻ ഭക്ഷണം വേണമെന്നുളത് കൊണ്ട് സ്വയം നിർബന്ധിച്ചുകൊണ്ടാണ് ഭക്ഷണം കഴിച്ചിരുന്നതെന്ന് സൽമാൻ പറഞ്ഞു.
പാർട്ണർ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് തനിക്ക് ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് സൽമാൻ പറഞ്ഞു. ആദ്യം ഡോക്ടർ പല്ലിനാണ് പ്രശ്നം എന്നാണ് കരുതിയത് എന്നാൽ, പിന്നീട് വെള്ളം കുടിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് നാഡീ സംബന്ധമായ രോഗമാണെന്ന് തിരിച്ചിറിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുള്ള ചികിത്സാ വഴികളെ കുറിച്ചും സൽമാൻ പരിപാടിയിൽ പറഞ്ഞു. ഗാമ നൈഫ് എന്ന സർജറിയുണ്ട്. ഏഴെട്ടു മണിക്കൂർ നീണ്ടു നിൽക്കുന്നതാണ്. സർജറിയ്ക്ക് ശേഷം മുപ്പത് ശതമാനത്തോളം ആശ്വാസമാവുമെന്നാണ് വിദഗ്ദ്ധർ പറഞ്ഞതെങ്കിലും താന്‍ പൂർണമായി രോഗമുക്തി നേടിയെന്നും സൽമാൻ ഖാൻ വ്യക്തമാക്കി.
ഇതൊരു സൂയിസെെഡ് ഡിസീസാണെന്നാണ് ആമീർ ഖാൻ അഭിപ്രായപ്പെട്ടത്. പലരും വേദന സഹിക്കാൻ കഴിയാതെ ആത്മഹത്യയിലേക്ക് പോവുന്നത് കൊണ്ടാണ് ഈ രോഗാവസ്ഥയെ സൂയിസെെഡ് ഡിസീസെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വേദനാജനകമായ രോഗമാണ് ട്രൈജെമിനല്‍ ന്യുറാള്‍ജിയ. മുഖത്ത് സംവേദനങ്ങള്‍ സാധ്യമാകുന്ന നാഡിയെയാണ് രോഗം ബാധിക്കുക.