രജനികാന്തും മമ്മൂട്ടിയും ഒന്നിക്കുന്നോ, എ ആര്‍ മുരുഗദോസ് പങ്കുവച്ച ഫോട്ടോ ചര്‍ച്ചയാകുന്നു!

By Web TeamFirst Published Dec 30, 2019, 10:27 AM IST
Highlights

രജനികാന്തും മമ്മൂട്ടിയും ഒന്നിക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


രജനികാന്തിനെ നായകനാക്കി, എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ എ ആര്‍ മുരുഗദോസ് പങ്കുവച്ച ഒരു ഫോട്ടോയാണ് ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുന്നത്. രജനികാന്തും മമ്മൂട്ടിയും ഒന്നിച്ചുള്ള ചിത്രമാണ് എ ആര്‍ മുരുഗദോസ് പങ്കുവച്ചിരിക്കുന്നത്.


ഫോട്ടോയ്‍ക്ക് എ ആര്‍ മുരുഗദോസ് അടിക്കുറിപ്പൊന്നും എഴുതിയിട്ടില്ല.അതുകൊണ്ട് എന്താണ് സംവിധായകൻ ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരുവരും ഒന്നിക്കുന്നുണ്ടോ ഇരുവരെയും ഒന്നിച്ച് അഭിനയിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. അതോ ദര്‍ബാറില്‍ മമ്മൂട്ടി അതിഥി വേഷത്തിലുണ്ടോയെന്നും സംശയമുണ്ട്. 28 വര്‍ഷം മുമ്പ് രജനികാന്തും മമ്മൂട്ടിയും ഒന്നിച്ച ദളപതി എന്ന ചിത്രത്തിലെ ഫോട്ടോയാണ് എ ആര്‍ മുരുഗദോസ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. അതേസമയം പ്രായം ഇത്രയായിട്ടും രജനികാന്തിന്റെ പ്രസരിപ്പ് അത്ഭുതപ്പെടുത്തുമെന്ന് എ ആര്‍ മുരുഗദോസ് പറയുന്നു. പ്രായം അമ്പതുകളിലുള്ള കഥാപാത്രമായിട്ടാണ് രജനികാന്ത് ദര്‍ബാര്‍ എന്ന ചിത്രത്തിലുണ്ടാകുക. അമ്പതുകളിലെ ഒരു വ്യക്തിയായി രജനികാന്തിനെ കാണിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അദ്ദേഹത്തിന്റെ ശരീരത്തിന്റെ രീതിയും ഊര്‍ജ്ജവും സംസാരരീതിയും അങ്ങനെയുള്ള മതിപ്പ് നല്‍കും. കുറച്ച് മേയ്‍ക്കപ്പ്, ശരിയായ മുടി(വിഗ്), വസ്‍ത്രങ്ങള്‍, ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ ലൈറ്റിംഗ് എന്നിവ ഉപയോഗിക്കുമ്പോള്‍ അത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല.എന്നെത്തന്നെ അത് അത്ഭുതപ്പെടുത്തി. രജനികാന്തും അക്കാര്യത്തില്‍ പെട്ടെന്ന് പൊരുത്തപ്പെട്ടു- എ ആര്‍ മുരുഗദോസ് പറയുന്നു. അതേസമയം ചിത്രത്തിനായി ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ഇൻട്രൊഡക്ഷൻ ഗാനം വലിയ ഹിറ്റായിരിക്കുകയാണ് ചുമ്മാ കിഴി എന്ന ഗാനം മികച്ച രീതിയില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്‍തിട്ടുണ്ടെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.   ആദിത്യ അരുണാസലം എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!