നിഷ്‍കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിനു ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ: ആഷിക് അബു

By Web TeamFirst Published Jul 10, 2020, 7:14 PM IST
Highlights

അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവ് ആയത് 129 പേരാണ്. തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാര്‍ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. കൊവിഡ് പടരുന്നു എന്നത് വ്യാജപ്രചരണമാണെന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പോലും പൊലീസ് അനുമതി നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ആന്‍റിജന്‍ പരിശോധനയ്ക്കെതിരെ ഇവിടെ പ്രചാരണവും നടന്നു. പ്രദേശവാസികളെ സംഘര്‍ഷത്തിനു പ്രേരിപ്പിച്ചത് ആരാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ തന്‍റെ പ്രതികരണം അറിയിക്കുകയാണ് സംവിധായകന്‍ ആഷിക് അബു.

"നിഷ്‍കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!", ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി ശൈലജ പറഞ്ഞിരുന്നു. "പ്രായം ചെന്ന അയ്യായിരത്തിലധികം പേര്‍ പ്രദേശത്ത് ഉണ്ട്. അതില്‍ത്തന്നെ 70 വയസ്സിനു മുകളിലുള്ള രണ്ടായിരത്തിലധികം പേരുണ്ട്. ഇത്രയധികം ജനങ്ങളെ വൈറസില്‍ നിന്നു രക്ഷിക്കാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ല. നിയന്ത്രണം ലംഘിച്ചത് അപകടകരമാണ്. പ്രദേശത്തെ മൂന്ന് വാര്‍ഡുകളിലായി മുപ്പത്തൊന്നായിരത്തിലധികം പേരുണ്ട്", മന്ത്രി ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവ് ആയത് 129 പേരാണ്. തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

click me!