Oru Thekkan Thallu Case : വേറിട്ട വേഷപ്പകര്‍ച്ചയില്‍ ആറാടി ബിജു മേനോന്‍; 'ഒരു തെക്കന്‍ തല്ല് കേസ്' ടീസർ

By Web TeamFirst Published Jul 23, 2022, 7:04 PM IST
Highlights

ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്.

ബിജു മേനോനെ (Biju Menon) നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ (Sreejith N) സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിന്‍റെ (Oru Thekkan Thallu Case) ടീസർ പുറത്തിറങ്ങി. 2.10 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ബിജു മേനോന്റെ മാസ് പ്രകടനമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വേറിട്ട വേഷപ്പകർച്ചയിൽ ബിജു മേനോനും റോഷനും ട്രെയിലറിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 

ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത് എന്‍. 

പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.

സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനങ്ങളിലൊന്നായ ഓള്‍ഡ് മോങ്ക്സിന്‍റെ സാരഥിയാണ് ശ്രീജിത്ത് എന്‍. ശ്രീജിത്തിനൊപ്പം ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് 'ബ്രോ ഡാഡി'യുടെ രചന നിര്‍വ്വഹിച്ചത്. ഓണം റിലീസ് ആയിരിക്കും ചിത്രം.

അതേസമയം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സഹനടനായി തെരഞ്ഞെടുത്തത് ബിജുമേനോനെ ആണ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. 

'രണ്ട് വർഷം മുൻപ് കഴിഞ്ഞൊരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ്. ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോടാണ്. ഇത്രയും നല്ല കഥാപാത്രം, നല്ലൊരു സിനിമ തന്നതിന് സച്ചിയോടും ദൈവത്തോടും നന്ദി പറയുന്നു. ഒപ്പം ഉണ്ടായിരുന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു. മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഓരോ പുരസ്കാരവും. നല്ല കഥാപാത്രങ്ങൾ കിട്ടുന്നതിന് പുരസ്കാരങ്ങൾ പ്രചോദനമാണ്. ഈ സിനിമയുടെ തുടക്കം മുതൽ ഞാനുണ്ടായിരുന്നു. ഈ സന്തോഷം കാണാൻ സച്ചിയില്ലെന്നതാണ് വിഷമം. ഒരുപാട് സിനിമകൾ മത്സരത്തിലുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. അവർക്ക് ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുണ്ടായിരുന്നു അവാർഡ് പ്രഖ്യാപിക്കാൻ എന്നാണ് അറിഞ്ഞത്. സിനിമകൾ നല്ലത് നോക്കി തന്നെയാണ് ചെയ്യുന്നത്. നല്ല നിലയിൽ മുന്നോട്ട് പോകാൻ പറ്റുന്നുണ്ട്. മലയാള സിനിമ നല്ല രീതിയിൽ വളർന്നു പോകുന്നുണ്ട്. മറ്റ് ഭാഷക്കാരെല്ലാം മലയാള സിനിമ കൂടുതലായി കാണുന്നുണ്ട്', എന്നായിരുന്നു പുരസ്കാരം ലഭിച്ചതിന് പിന്നാലെ ബിജു മേനോന്‍ പ്രതികരിച്ചത്. 

68th National Film Awards: ദേശീയ ചലച്ചിത്ര പുരസ്കാരം 2022; ഒറ്റനോട്ടത്തില്‍

click me!