
പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. പ്രണയം രാഷ്ട്രിയമാണ്. അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ എന്നും ഹരീഷ് കുറിക്കുന്നു. കേരളത്തിൽ അടുത്തിടെ നടന്ന പാനൂർ വിഷ്ണുപ്രിയ കൊലപാതകം, ഷാരോൺ കൊലപാതം എന്നീ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു നടന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ
പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടികൊല്ലുന്നു...പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു...പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...പ്രണയം രാഷ്ട്രിയമാണ്...അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ...പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ല...പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ നിങ്ങൾ ആധുനിക മനുഷ്യനാവുന്നുള്ളു...ശാസ്ത്രത്തെ മനസ്സിലാക്കാൻ പോലും പ്രണയം അത്യാവിശ്യമാണ്...ദൈവവും ദൈവവമില്ലായമയും പ്രണയമാണ്...പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ...പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവൻ,അവൾ പഠിച്ചേ പറ്റു...പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ,അവൾ പഠിച്ചേ മതിയാകൂ..
'ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം'; നരബലി-ഷാരോൺ കേസുകളിൽ ഗവര്‍ണര്‍ ഇടപെടണമെന്ന് അല്‍ഫോന്‍സ് പുത്രന്‍
ഒക്ടോബർ 22നാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത് കൊലപ്പെടുത്തിയത്. പ്രണയപ്പകയിൽ ആയിരുന്നു അതിദാരുണമായ കൊലപാതകം. കോഴിക്കോട് വച്ച് വിഷ്ണുപ്രിയയും സുഹൃത്തുമായും ചില പ്രശ്നങ്ങൾ ഉണ്ടായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ച പകയ്ക്ക് വഴിവെച്ചതെന്നും ശ്യാംജിത് മൊഴി നൽകിയിരുന്നു.
അതേസമയം, ഷാരോൺ കൊലപാതക കേസിൽ പ്രതി ഗ്രീഷ്മയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും. ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷാരോണിൻേത് കൊലപതാകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.