
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനും നിര്‍മാതാവും ഒന്നിക്കുന്ന 'ന്നാ താന്‍ കേസ്‌കൊട്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറലാവുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. സാധാരണ കാസ്റ്റിംഗ് കോളുകളിൽ നിന്നും വ്യത്യസ്തമായ നിർദ്ദേശങ്ങളും ആവശ്യങ്ങളുമാണ് അണിയറ പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്നത്.
മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ താല്‍പര്യമുള്ള വനിതകളെയാണ് ഇത്തവണ വേണ്ടത്. ''ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ഉലയില്ല സാര്‍. കാരണം ഇതിനൊരു കപ്പിത്താനുണ്ട്. മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുള്ള സ്ത്രീയാണോ നിങ്ങള്‍''- എന്ന് കാസ്റ്റിംഗ് കോളിൽ ചോദിക്കുന്നു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും ntckmovie@gmail.com എന്ന മെയിലിലേക്ക് അയച്ചുകൊടുക്കണമെന്നും പോസ്റ്ററില്‍ പറഞ്ഞിട്ടുണ്ട്.
ടാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ഈ മാ യൗ, വൈറസ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് ടി കുരുവിളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ് പേര് പ്രഖ്യാപിച്ചത്. ഇപ്പോള്‍ കാസ്റ്റിംഗ് കോളിന് വരുന്ന പ്രതികരണങ്ങള്‍ പോലെ'ന്നാ താന്‍ കേസ്‌കൊട്' എന്ന പേരും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതേസമയം 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു'ശേഷം നിവിന്‍ പോളിയെ നായകനാക്കി 'കനകം കാമിനി കലഹം' എന്ന ചിത്രം രതീഷ് സംവിധാനം ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ