
വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച ചിത്രമാണ് 'റോഷാക്ക്'. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകർത്താടിയപ്പോൾ അത് പ്രേക്ഷകന് പുത്തൻ അനുഭവമായി മാറി. മമ്മൂട്ടിക്കൊപ്പം ഓരോ അഭിനേതാക്കളും ചിത്രത്തിൽ മികച്ചു നിന്നു. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലേത് തന്നെ. ഇപ്പോഴിതാ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി മൂന്നാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ് റോഷാക്ക്.
'പ്രതികാരം അൺലിമിറ്റഡ്' എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററും മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്റേതായി പുറത്തുവരുന്ന സ്റ്റിൽസുകളും ലൊക്കേഷൻ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റുകയാണ്.
ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ റോഷാക്ക് ഒക്ടോബര്‍ 7നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി നേടിയ ചിത്രത്തിന്റെ ഇതേ കാലയളവില്‍ ആഗോള ഗ്രോസ് 20 കോടിയാണ്. 'കെട്ട്യോളാണ് എന്‍റെ മാലാഖ', എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.
'റോഷാക്കി'ൽ സീതയായി അമ്പരപ്പിച്ച ബിന്ദു പണിക്കർ; ലൊക്കേഷൻ വിട്ടറങ്ങുമ്പോൾ കണ്ണുനിറഞ്ഞ് നടി -വീഡിയോ
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ചിത്രം ഈ വര്‍ഷത്തെ ഐഎഫ്എഫ്കെ മത്സരവിഭാഗത്തിലും ഇടംപിടിച്ചു കഴിഞ്ഞു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രവും മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തില്‍ ജ്യേതികയും മമ്മൂട്ടിയും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.