ഗ്രാൻഡ് പ്രി നേടിയ ചിത്രത്തിലെ പ്രകടനത്തിന്റെ പേരിൽ ദിവ്യയെ ഒരു അന്താരാഷ്ട്ര താരമെന്നാണ് സംവിധായകൻ കൃഷാന്ത് വിശേഷിപ്പിക്കുന്നത്. Krishand about Divya Prabha
കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.
പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൃഷാന്ത് സംവിധാനം ചെയ്ത മസ്തിഷ്കമരണം' ആണ് ദിവ്യ പ്രഭയുടടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ദിവ്യ പ്രഭയെ കുറിച്ച് കൃഷാന്ത് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ രംഗത്തെ മുൻനിർത്തി ദിവ്യ പ്രഭയെ ജഡ്ജ് ചെയ്യുന്നതിൽ കാര്യമില്ലെന്നും ദിവ്യ പ്രഭ ഇന്റർനാഷണൽ സ്റ്റാർ ആണെന്നുമാണ് കൃഷാന്ത് പറയുന്നത്.
"ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം കാനില്‍ പോയി വിജയിച്ച സിനിമയാണ്. അതൊരു ചെറിയ കാര്യമല്ല. ഇവിടുത്തെ ഏതൊരു ഫിലിം സ്‌കൂളില്‍ പോയി ചോദിച്ചാലും കാനില്‍ പോയി ഒരു സിനിമ വിജയിക്കുന്നതാണ് കുറച്ച് കൂടി മുന്‍തൂക്കമുള്ളത്. അതിന് മുകളിലോട്ട് ഒന്നുമില്ല. ഓസ്‌കാര്‍ പോലും അങ്ങനെയല്ല. ഓസ്‌കാറിന് എപ്പോഴും ഒരു കമ്മിറ്റി ഉണ്ട്, പൈസയും ഫണ്ടിങ്ങുമൊക്കെ വേണം. ഓസ്‌കാറിന് കുറെ ബാക്ക് സൈഡുണ്ട്. പക്ഷേ കാന്‍ ചിലച്ചിത്രമേള അങ്ങനെയല്ല. അവിടെ പോയി ജയിച്ച ഒരു സിനിമയിലെ ആര്‍ട്ടിസ്റ്റാണ് ദിവ്യപ്രഭ. അവര്‍ ഒരു ഇന്റര്‍നാഷ്ണല്‍ സ്റ്റാര്‍ തന്നെയാണ്. പക്ഷേ ഇവിടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ ഒരു ക്ലിപ്പ് വെച്ചിട്ടാണ് അവരെ ജഡ്ജ് ചെയ്യുന്നത്. അത് തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്ന കാര്യമായിരിക്കും. പിന്നെ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഫീമെയ്ല്‍ ഡയറക്ടറാണ്. അങ്ങനെ പല ചിന്തകള്‍ ഇവിടെയുള്ള മീഡിയ സിസ്റ്റത്തിലുണ്ട്". ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിലാണ് കൃഷാന്തിന്റെ പ്രതികരണം.


