ബുധനാഴ്ച ഉച്ചയോടെയാണ് ബിപിൻ റാവത്ത് അടക്കമുള്ള ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്.
കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് (Bipin Rawat) അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മോഹൻലാൽ പറഞ്ഞു.
‘അസാമാന്യ കഴിവുകളുള്ള സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടേും അകാല വിയോഗത്തിൽ അതീവ ദുഃഖമുണ്ട്. ബിപിൻ റാവത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടുള്ള പ്രവർത്തനങ്ങളും രാഷ്‌ട്രത്തിന് എന്നും മുതൽ കൂട്ടായിരുന്നു. ഈ മഹാനായ സൈനികന്റേയും ഭാര്യയുടേയും മറ്റ് സൈനികരുടേയും വേർപാടിൽ ഞാനും കുടുംബവും ദുഃഖം രേഖപ്പെടുത്തുന്നു. ജീവൻ പൊലിഞ്ഞ എല്ലാ സൈനികരുടേയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’, മോഹൻലാൽ കുറിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് ബിപിൻ റാവത്ത് അടക്കമുള്ള ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി.