
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആദിപുരുഷ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രഭാസ് ആണ് നായകനായി എത്തുന്നത്. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. രാമൻ ആയാണ് നടൻ വേഷമിടുന്നത്. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഈ അവസരത്തിൽ ചിത്രത്തിനായി പ്രഭാസ് എടുത്ത ഡയറ്റിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. കഠിനമായ വർക്കൗട്ടുകൾ മുതൽ കർശനമായ ഭക്ഷണക്രമം വരെ ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ ആറ് ദിവസമാണ് പ്രഭാസ് വ്യായാമം ചെയ്യുക. ജോഗിങ്, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ കാർഡിയോ പരിശീലനങ്ങളും ഉണ്ടാകും. ഇവയ്ക്കൊപ്പം യോഗയും താരത്തിന്റെ ദിനചര്യയാണ്. ചിക്കൻ,മീൻ, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവ പ്രഭാസിന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
കാർബോഹൈഡ്രേറ്റ് അടങ്ങിയ മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ് തുടങ്ങിയയവും നടൻ കഴിച്ചു. മാംസാഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ജ്യൂസും ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.15 മുട്ടകൾ ആണ് ദിവസവും പ്രഭാസ് കഴിച്ചതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. 30% വ്യായാമത്തിലും 70% ഡയറ്റ് പ്ലാനിലുമാണ് പ്രഭാസ് ശ്രദ്ധ ചൊലുത്തിയിരുന്നത്. 3 നേരത്തെ ഭക്ഷണത്തിനുപകരം ആറ് നേരത്തെ ഭക്ഷണക്രമവും പ്രഭാസ് പിന്തുടർന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൊവിനോയായി മോഹൻലാൽ, ആസിഫായി മമ്മൂട്ടി; വൈറലായി സീനിയർ വെർഷൻ '2018'
ജൂൺ 16നാണ് ആദിപുരുഷിന്റെ റിലീസ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തിൽ എത്തുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.