'ആട്' സിനിമയുടെ വിജയകരമായ രണ്ടാം ഭാഗത്തിന് ശേഷം 'ആട് 3' മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ കഥയുണ്ടെന്നും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും നായകൻ ജയസൂര്യ പറയുന്നു.
ഒരു സിനിമ റിലീസ് ചെയ്യുക, അതിനെ പ്രേക്ഷകര്‍ ഏറ്റെടുക്കുക എന്നത് ഓരോ സിനിമാക്കാരന്‍റേയും ആഗ്രഹമാണ്. എന്നാല്‍ അതിനൊരു രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ കൊണ്ടുവരിക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. ആദ്യഭാഗം പരാജയപ്പെട്ടതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ തിയറ്ററില്‍ പരാജയപ്പെട്ട് പിന്നീട് മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തൊരു സിനിമയാണ് ആട്. ശേഷം പുറത്തുവന്ന രണ്ടാം ഭാഗം തിയറ്ററില്‍ വിജയമായി മാറി. ഇതിന്‍റെ മൂന്നാം ഭാഗമായ ആട് 3 ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനിരിക്കുന്നത്. ചിത്രം മാര്‍ച്ച് 19ന് തിയറ്ററുകളില്‍ എത്തും.
ആട് 3 ആരെയും നിരാശരാക്കില്ലെന്നാണ് പ്രതീക്ഷയെന്നും എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും പറയുകയാണ് ജയസൂര്യ ഇപ്പോള്‍. "വലിയൊരു തുക മുടക്കിയാണ് മൂന്നാം ഭാഗം വരുന്നത്. മൂന്നാം ഭാഗം ആലോചിക്കുമ്പോഴും നല്ല സ്ട്രോങ് ആയിട്ടുള്ള കഥയില്ലെങ്കിൽ ചെയ്യാൻ പറ്റില്ല. അതാരും അംഗീകരിക്കില്ല. അതുകൊണ്ട് വളരെ രസകരമായിട്ടുള്ളൊരു കഥയോട് കൂടിയാണ് ഞങ്ങൾ ആട് 3യിൽ എത്തിയിട്ടുള്ളത്. അതിൽ ഒരുപിടി മികച്ച കലാകാരന്മാർക്കൊപ്പം എനിക്ക് വർക്ക് ചെയ്യാൻ പറ്റി. അതൊരു വലിയ ഭാഗ്യമായി കരുതുകയാണ്. മാർച്ച് 19ന് ആരേയും നിരാശപ്പെടുത്താത്ത സിനിമയാകും വരുന്നത്. എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എല്ലാവരുടേയും പിന്തുണ തീർച്ചയായിട്ടും വേണം", കോളേജ് പ്രമോഷന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. മിഥുൻ തന്നെയാണ് രചനയും. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത് ഷമീർ, പി പി ശശി, ക്യാപ്റ്റൻ ക്‌ളീറ്റസ് എന്നിവർക്കൊപ്പം ലാറ കേറ്റ് എന്നൊരു പുതിയ കഥാപാത്രത്തെയും ഇത്തവണ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.



