
സിനിമ ഇൻഡസ്ട്രിയിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു രോഹിണിയുടെയും രഘുവരന്റെയും. 1996 ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിടക്കം രോഹിണി എന്ന മികച്ച അഭിനേത്രിയെ ഇപ്പോഴും 'രഘുവരന്റെ ഭാര്യ' എന്ന ലേബലിലാണ് അടയാളപ്പെടുത്താറുള്ളത്. അതിനപ്പുറത്തേക്ക് അവർ എത്ര മികച്ച കലാകാരിയാണെന്ന് പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകാറുണ്ട്. ഇപ്പോഴിതാ തന്നെ രഘുവരനെ വച്ച് അടയാളപ്പെടുത്തുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് രോഹിണി. രഘുവരൻ ഒരിക്കലും തന്റെ സിനിമ ജീവിതത്തെ പിന്തുണച്ചിട്ടില്ലെന്നും തന്നെയൊരു ഹൗസ് വൈഫ് എന്ന നിലയിൽ മാത്രമാണ് അദ്ദേഹം കണ്ടതെന്നും രോഹിണി പറയുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞതിന് ശേഷം 7 വർഷത്തോളം സിനിമ ചെയ്യാതിരിക്കാനുള്ള കാരണം ഇതായിരുന്നെന്നും രോഹിണി കൂട്ടിച്ചേർത്തു.
"രഘുവരന്‍ ഒരിക്കലും എന്റെ സിനിമ ജീവിതത്തെ പിന്തുണച്ചിട്ടില്ല. ഞാൻ ജോലി ചെയ്യണം എന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല. എന്നെയൊരു ഹൗസ് വൈഫ് എന്ന രീതിയിലാണ് രഘു പ്രതീക്ഷിച്ചത്. അതുകൊണ്ടു തന്നെയാണ് വിവാഹം കഴിഞ്ഞതോടെ കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത് ഏഴ് വര്‍ഷം സിനിമകളില്ലാതെ മാറി നില്‍ക്കാന്‍ കാരണം. അങ്ങനെ ഒരു ചുറ്റുപാടിലാണ് രഘു ജീവിച്ചത്. അവരുടെ കുടുംബത്തില്‍ സ്ത്രീകളാരും പുറത്ത് പോയി ജോലി ചെയ്യുന്നില്ല. അദ്ദേഹത്തിനും ഒരു പെണ്ണ്, എന്റെ ഭാര്യ എന്റെ സംരക്ഷണത്തിലായിരിക്കണം എന്ന മാനസിക ചിന്തയായിരുന്നു. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് കുറച്ചധികം സമയമെടുത്തു. അത്രയും പോരാടിയാണ് പിന്നീട് ഞാന്‍ തിരിച്ചു വന്നതും, സിനിമ സംവിധാനം ചെയ്തതുമെല്ലാം." രോഹിണി പറയുന്നു.
"52 വര്‍ഷത്തോളമായി ഞാന്‍ ഇൻഡസ്ട്രിയിലുണ്ട്. ഏഴ് വര്‍ഷം മാത്രമാണ് ഞാന്‍ രഘുവരന്‍ എന്ന മനുഷ്യനൊപ്പം ജീവിച്ചത്. തീര്‍ച്ചയായും അദ്ദേഹം എന്റെ മുന്‍ ഭര്‍ത്താവ് ആയിരുന്നു, എന്റെ കുട്ടിയുടെ അച്ഛനാണ്. പക്ഷേ എന്റെ സിനിമ ജീവിതം, ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരന്‍ എന്ന ഒറ്റ മനുഷ്യന്റെ പേരില്‍ ആശ്രയിച്ചിരിക്കുന്നതില്‍ വേദനയുണ്ട്. ഏഴ് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ച കാലത്തെ കുറിച്ചും, വേര്‍പിരിഞ്ഞതിനെ കുറിച്ചും എല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി എന്റെ സിനിമകളെ കുറിച്ച് ചോദിക്കൂ, എന്നെ കുറിച്ച് ചോദിക്കൂ എന്നാണ് ഞാനിപ്പോള്‍ പറയാറുള്ളത്. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും അത് ഞാന്‍ അര്‍ഹിക്കുന്നു. എനിക്ക് വേണ്ടിയൊരു അടയാളപ്പെടുത്തല്‍ ഉണ്ടായിരിക്കണം" രോഹിണി കൂട്ടിച്ചേർത്തു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു രോഹിണിയുടെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ