മോഹൻലാലിന്‍റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'കിരീടം' 4K, ഡോൾബി അറ്റ്‍മോസ് മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു
മോഹന്‍ലാലിന്‍റെ ഫിലിമോഗ്രഫിയിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു കിരീടം. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടിക എടുക്കുമ്പോള്‍ എപ്പോഴും ഇടംപിടിക്കാറുള്ള കഥാപാത്രമാണ് സേതുമാധവന്‍. 37 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം ആധുനിക ദൃശ്യ, ശ്രാവ്യ മികവോടെ തിയറ്ററുകളിലേക്ക് രണ്ടാം വരവിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്‍റെ ഇത്തവണത്തെ പിറന്നാളിനോടനുബന്ധിച്ചാണ് ഇത് പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രം കാണാന്‍ കുറച്ചുകൂടി കാത്തിരിക്കണം. ആദ്യം പ്രഖ്യാപിച്ചതില്‍ നിന്നും റിലീസ് അല്‍പം മുന്നോട്ട് നീക്കിയിട്ടുണ്ട്.
മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിന തലേന്ന് ചിത്രത്തിന്‍റെ സംവിധായകനായ സിബി മലയിലാണ് കിരീടം റീ റിലീസിന്‍റെ കാര്യം ആദ്യം പ്രേക്ഷകരെ അറിയിച്ചത്. അപ്പോള്‍ പുറത്തുവിട്ട പോസ്റ്ററില്‍ ചിത്രം ജൂണില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് സിബി മലയില്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് ചിത്രം ജൂലൈയില്‍ എത്തുമെന്നാണ്. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989 ല്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 4 കെ, ഡോള്‍ബി അറ്റ്മോസില്‍ ആയിരിക്കും മലയാളികളുടെ പ്രിയ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക. ജൂണില്‍ ആയിരിക്കും റിലീസ്. സിബി മലയിലിന്‍റെയും ലോഹിതദാസിന്‍റെയും മോഹന്‍ലാലിന്‍റെയുമൊക്കെ കരിയറുകളില്‍ ഏറ്റവും വൈകാരികത നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് കിരീടം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൗര്‍ഭാഗ്യവാനായ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സേതുമാധവന്‍. മകനെ ഒരു എസ് ഐ ആയി കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍. എന്നാല്‍ ജോലിയില്‍ എപ്പോഴും ആത്മാര്‍ഥത കാണിക്കുന്ന അച്യുതന്‍ നായര്‍ക്ക് അക്കാരണം കൊണ്ടുതന്നെ കിട്ടുന്ന ഒരു ട്രാന്‍സ്ഫര്‍ അയാളുടെയും കുടുംബത്തിന്‍റെയും മുന്നോട്ടുള്ള ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നു. എസ് ഐ ആകേണ്ട മകന്‍ അവസാനം നാട്ടുകാര്‍ പേടിക്കുന്ന ഒരു ഗുണ്ടയുടെ മുള്‍ക്കിരീടം അണിയേണ്ടി വരികയാണ്. അച്യുതന്‍ നായരായി തിലകനാണ് എത്തിയത്. ദേശീയ പുരസ്കാരങ്ങളില്‍ മോഹന്‍ലാലിന് മികച്ച നടനുള്ള സ്പെഷല്‍ മെന്‍ഷന്‍ നേടിക്കൊടുത്ത ചിത്രമാണിത്. മോഹന്‍ലാലും തിലകനും ചേര്‍ന്ന അച്ഛന്‍- മകന്‍ കോമ്പിനേഷന്‍ ആയിരുന്നു ചിത്രത്തിന്‍റെ ആത്മാവ്.



