
ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ ആണ് തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ പിഷാരടി രംഗത്തെത്തിയത്.തീപിടിത്തത്തില്‍ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപമാണെന്ന് രമേഷ് പിഷാരടി കുറിച്ചു. ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.
"പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അഥവാ 'പൊക'ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാൽ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോടാണ്", എന്നാണ് പിഷാരടി കുറിച്ചത്.
അതേസമയം, ബ്രഹ്മപുരം തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചു. വലിയ അഴിമതിയാണ് കരാറിന് പിന്നിലുള്ളത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന കൊച്ചി നഗരമെങ്ങനെ 'സ്മാർട് സിറ്റി'യാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് ചോദ്യം ഉന്നയിച്ചിരുന്നു.
ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന് കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയതിൻ്റെ രേഖകൾ പുറത്ത് വന്നിരുന്നിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് കത്ത് നൽകിയത്. കമ്പനിയോട് അഗ്നി രക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. സോണ്ടയുടെ ബയോമൈനിംഗ് പ്ലാൻ്റിൽ വേർതിരിച്ച പഴകിയ പ്ലാസ്റ്റിക്ക് ബ്രഹ്മപുരത്ത് തന്നെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും ഇത് മാറ്റണമെന്നും നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 16നാണ് സോണ്ട ഇൻഫ്രാടെക്കിന് കോർപ്പറേഷൻ കത്ത് നൽകിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ